തൃശൂര്‍: പ്രാണവായുലഭിക്കാതെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ജനങ്ങൾ മരിക്കുമ്പോൾ കോവിഡ് രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന ‘പ്രാണ’ പദ്ധതി ഗവ. മെഡിക്കൽ കോളേജിൽ യഥാർഥ്യമായി.
സംസ്ഥാനത്താദ്യമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടപ്പാക്കിയ പദ്ധതി പൊതുജന പങ്കാളിത്തത്തോടെയാണ് പൂർത്തിയായത്.രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണിത്.
ആറുവാർഡുകളിൽ 500 കട്ടിലുകളിലാണ് പദ്ധതിവഴി ഓക്സിജൻ എത്തിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തന്നെയാണ് ഇത് വിഭാവനംചെയ്തത്. ഒരു കട്ടിലിൽ ഓക്സിജൻ എത്തിക്കാനുള്ള ചെലവ് 12,000 രൂപയാണ്. കോവിഡ് മുക്തരായവർ, ജീവനക്കാർ, ഡോക്ടർമാർ, ബിസിനസുകാർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പദ്ധതിയിൽ പങ്കാളികളായി.
ഒരു കട്ടിൽ സംഭാവന നൽകിയവർ മുതൽ ഒരു വാർഡ് മുഴുവൻ സജ്ജീകരിക്കാൻ പണം നൽകിയ സുരേഷ് ഗോപി എം.പി. വരെ ഇതിലുണ്ട്. എട്ടു മാസത്തിനുള്ളിലാണ് പദ്ധതി യഥാർഥ്യമാക്കിയത്.
മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങളാണ് നല്‍കിയത്. മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല.
ഒരു കൊറോണ രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സയുടെ തുടക്കത്തില്‍ സിലിണ്ടര്‍ മുഖേനയാണ് ഇവിടെ ഓക്‌സിജന്‍ എത്തിച്ചിരുന്നത്. ‘പ്രാണ’ പദ്ധതി നടപ്പാക്കിതോടെ അതിവേഗം രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനായി. നിലവില്‍ പണം കൊടുത്ത് വാങ്ങുന്ന ഓക്‌സിജനാണ് ഇത്തരത്തില്‍ നല്‍കുന്നത്. എന്നാല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഓക്‌സിജന്‍ നിര്‍മാണപ്ലാന്റ് പൂര്‍ത്തിയാകും. ഇതോടെ ഓക്‌സിജന്‍ ഈ പ്ലാന്റില്‍നിന്ന് ലഭ്യമാക്കും
കേന്ദ്രസർക്കാർ അനുവദിച്ച 1.5 കോടി ചെലവഴിച്ചാണ് പ്ലാന്റ് നിർമിച്ചത്. ദിവസേന 250 യൂണിറ്റ് ഓക്സിജൻ ഉത്പാദിപ്പിക്കാനാകും. കൂടുതൽ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നാലും ഓക്സിജൻ പ്ലാന്റും ‘പ്രാണ’ പദ്ധതിയും ആശ്വാസമേകും.
Discussion about this post