അമേരിക്ക അന്യഗ്രഹജീവികളെ പാര്‍പ്പിച്ചിരിക്കുന്ന രഹസ്യ കേന്ദ്രം , കേട്ടിട്ട് ഭയം തോന്നുന്നുണ്ടോ , അങ്ങനെയൊരു സ്ഥലമുണ്ട് .ലോകത്തിലെ ഏറ്റവും ദുരൂഹതയേറിയ ഇടം അതാണ് ഏരിയ 51 . ഭൂമിയിലെത്തപ്പെട്ട അന്യഗ്രഹജീവികളെയും പറക്കും തളികകളേയും അമേരിക്ക ഏരിയ 51ലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത് .
അമേരിക്കയിലെ നേവാഡയിലാണ് ഏരിയ 51 എന്ന സ്ഥലം . അതി നിഗൂഢമായ ഇവിടെ എന്ത് നടക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. പല കഥകളും ഈ സ്ഥലത്തെ കുറിച്ച് കാലങ്ങളായി പ്രചരിക്കുന്നുണ്ട്. ലോകത്തിന് വളരെ കുറച്ച് മാത്രം വിവരങ്ങള്‍ അറിയാവുന്ന അമേരിക്കന്‍ സൈന്യത്തിന്റെ പരീക്ഷണ കേന്ദ്രമായാണ് ഏരിയ 51 അറിയപ്പെടുന്നത് .അമേരിക്കയുടെ അതീവ രഹസ്യ ആയുധങ്ങൾ വികസിപ്പിക്കുന്നത് ഇവിടെയാണെന്നും പറയപ്പെടുന്നുണ്ട്.
നെവാഡയിലൂടെ പോകുന്ന സ്‌റ്റേറ്റ് ഹൈവേ 375ല്‍ നിന്നും ഉള്ളിലേക്ക് ഒരു മണ്‍പാതയുണ്ട്. കണ്ണെത്താ ദൂരത്തോളം മുള്‍ച്ചെടികളും പാറക്കല്ലുകളും നിറഞ്ഞ ഭൂപ്രദേശം. ഫോണ്‍ റേഞ്ചില്ലാത്ത ജിപിഎസ് ലഭിക്കാത്ത കിലോമീറ്ററുകള്‍ അകലെ മാത്രം പെട്രോള്‍ പമ്പുകളുള്ള ഈ പ്രദേശത്തിലൂടെ ഏരിയ 51ലേക്ക് വഴികാണിക്കുന്ന ബോര്‍ഡുകളൊന്നും കണ്ടെത്താനായെന്നു വരില്ല. ഭൂപടത്തില്‍ ഈ പ്രദേശത്തെ രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് ഏരിയ 51.
അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സ് ഫയലില്‍ പെടുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് ഇത് . അമേരിക്കന്‍ പ്രസിഡന്റിന്റെ കയ്യിലുള്ള രഹസ്യ രേഖകളെയാണ് എക്‌സ് ഫയല്‍ എന്ന് പറയുന്നത്. ഭൂപടത്തിന്റെ പകര്‍പ്പുകളും ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഇന്ധനവും കരുതിവേണം ഇതുവഴിയുള്ള യാത്രയെന്നാണ് പലരും നല്‍കുന്ന മുന്നറിയിപ്പ്.
ഇവിടേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കാത്ത് സൈനിക നടപടികളും കനത്ത പിഴയുമാണ് കാത്തിരിക്കുന്നത്. ക്യാമറകൾ അടക്കമുള്ള നിരീക്ഷണ സംവിധാനത്തെ മറികടന്ന് ആർക്കും പോകാനാവില്ലെന്നാണ് ഈ പ്രദേശത്ത് താമസിക്കുന്ന നാട്ടുകാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്.രണ്ടാം ലോക മഹായുദ്ധകാലത്തും, ശീതയുദ്ധകാലത്തും ഏറെ ചര്‍ച്ചയായിട്ടുണ്ട് ഏരിയ 51. അമേരിക്കന്‍ സൈന്യവും ഈ സ്ഥലത്തിന്റെ രഹസ്യാത്മകത നിലനിര്‍ത്തുകയും ചെയ്തു.
ഏരിയ 51ന്റെ ജനപ്രീതി വോട്ടാക്കാന്‍ തെരഞ്ഞെടുപ്പ് വേളയിൽ ഹില്ലരി ക്ലിന്റൻ ശ്രമിച്ചിരുന്നു. താന്‍ പ്രസിഡന്റായാല്‍ ഏരിയ 51ലെ അന്യഗ്രഹ ജീവികളുടെ പരീക്ഷണങ്ങളെക്കുറിച്ചുള്ള എല്ലാ രേഖകളും പുറത്തുവിടുമെന്നായിരുന്നു ഹില്ലരിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തെരഞ്ഞെടുപ്പില്‍ ഹില്ലരി തോറ്റതോടെ ഏരിയ 51ന്റെ ദുരൂഹത പോറലേല്‍ക്കാതെ നിലനിന്നു.
ഏരിയ 51 യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ കീഴിലുള്ള സൈനികത്താവളമാണ്. വിമാന പരീക്ഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമായാണ് ഇവിടം ഉപയോഗപ്പെടുത്തുന്നത്. ഈ സ്ഥലം ഏറെ നാളുകളായി രഹസ്യമാക്കിവെച്ചിരുന്നതാണ്. എന്നാല്‍ ഇവിടെ വെച്ച് നടത്തിയ നിരീക്ഷണ വിമാനങ്ങളുടെ പരീക്ഷണങ്ങള്‍ ഇവിടെ അജ്ഞാത വിമാനങ്ങള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കി. ഈ സമയത്താണ് ഏരിയ 51 എന്ന സ്ഥലത്തെ കുറിച്ചുള്ള ഒദ്യോഗിക വിശദീകരണങ്ങള്‍ വരുന്നത്.
ശീതയുദ്ധകാലത്ത് അമേരിക്കയുടെ രഹസ്യ ചാരവിമാനങ്ങളുടെ പരീക്ഷണ കേന്ദ്രമായിരുന്നു ഏരിയ 51. വളരെ ഉയരത്തിലൂടെ പറക്കാന്‍ സാധിക്കുന്ന ചാരവിമാനങ്ങള്‍ നിർമിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് എയ്‌സന്‍ഹോവര്‍ 1954ലാണ് അനുമതി നല്‍കിയത്. അമേരിക്കന്‍ ചാരവിമാനങ്ങളില്‍ പ്രധാനമായിരുന്ന U2വിന്റെ പരീക്ഷണ 1955 മുതല്‍ ഏരിയ 51ല്‍ നടത്തിയിരുന്നു. 1992ല്‍ സിഐഎ പുറത്തുവിട്ട രേഖകളില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. വിമാനങ്ങള്‍ സാധാരണയായി 45,000 അടി വരെയാണ് പറക്കുന്നത്. എന്നാല്‍ U2 60,000 അടി ഉയരെയാണ് നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നത്. 1960ല്‍ സോവിയറ്റ് യൂണിയന്‍ ഒരു U2 വിമാനത്തെ മിസൈല്‍ വെച്ച് തകര്‍ക്കുകയുണ്ടായി
ഇതേതുടര്‍ന്നാണ് റഡാറുകള്‍ക്ക് എളുപ്പത്തില്‍ പിടികൊടുക്കാത്ത എ12 വിമാനങ്ങള്‍ അമേരിക്ക നിര്‍മ്മിച്ചത്. ഇതിന്റെ പരീക്ഷണവും ഏരിയ 51ലായിരുന്നു. 1955ല്‍ തുടങ്ങിയ ഏരിയ 51നെക്കുറിച്ച് 2013ല്‍ മാത്രമാണ് സിഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏരിയ 51നെക്കുറിച്ച് ആദ്യമായി പരസ്യമായി പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയായിരുന്നു.
‘ഏരിയ 51 കയ്യടക്കുക’യെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സോഷ്യല്‍മീഡിയയില്‍ നടന്ന പ്രചാരണത്തിനും വലിയ ജനപിന്തുണയാണ് ലഭിച്ചത്. 2019 ജൂണ്‍ 27ന് മാട്ടി റോബര്‍ട്ട്‌സ് എന്നയാള്‍ ‘സ്‌റ്റോം ഏരിയ 51’ എന്ന പേരിലൊരു ഇവന്റ് സോഷ്യല്‍മീഡിയയില്‍ ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സെപ്റ്റംബര്‍ 20 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഒരു ലക്ഷത്തോളം പേര്‍ ഏരിയ 51 ലേക്ക് മാര്‍ച്ച് ചെയ്യണമെന്നാണ് ഫെയ്‌സ്ബുക്ക് ഇവന്റിന്റെ ആഹ്വാനം. തമാശയ്ക്കായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഇവന്റ് യഥാര്‍ത്ഥത്തില്‍ പേജ് ഉടമകളുടെ കൈവിട്ടുപോവുകയായിരുന്നു. നിഗൂഢത നിറഞ്ഞ കഥകളിലൂടെ ജനങ്ങളുടെ മനസില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഇടമായിരുന്നതിനാലാവണം, ആ ഫെയ്‌സ്ബുക്ക് ഇവന്റിന് വലിയ സ്വീകാര്യത ലഭിച്ചു.
15 ലക്ഷത്തോളം പേരാണ് ഇതിന് സോഷ്യല്‍മീഡിയയില്‍ പിന്തുണച്ചത്. ഇതോടെ ഏരിയ 51ലെത്താന്‍ ശ്രമിക്കുന്നവരെ സൈന്യം തടയുമെന്ന് സൈനിക വക്താവ് തന്നെ വ്യക്തമാക്കി. 150ഓളം പേര്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 20ന് ഏരിയ 51ലേക്കെത്തി. എന്നാല്‍ ഇവരിലൊരാള്‍ക്ക് പോലും കവാടം കടക്കാന്‍ കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം പല രഹസ്യങ്ങളുടെയും ചുരുളഴിയുന്നതിനു നമ്മൾ സാക്ഷിയായിട്ടുണ്ട് . അതു പോലെ പതിറ്റാണ്ടുകള്‍ക്കുശേഷം സിഐഎ പുറത്തുവിടുന്ന ഏതെങ്കിലും ഒരു രഹസ്യഫയലുകളിലാകും ഏരിയ 51ല്‍ എന്തു നടക്കുന്നുവെന്ന് വെളിവാകുക. അതുവരെ നമുക്ക് കാത്തിരിക്കാം ….
Discussion about this post