കൊച്ചി: കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സ്‌ഥിതി അതീവഗുരുതരമാണെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണു സ്വകാര്യാശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുന്നതെന്നും ഹൈക്കോടതി ആരോപിച്ചു. സ്വകാര്യാശുപത്രികളിലെ ചികിത്സാനിരക്ക് കുറയ്‌ക്കുന്നതുസംബന്ധിച്ച് അഡ്വ. സാബി പി. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രൻ പറഞ്ഞത്.
കോവിഡ് ചികിത്സയ്‌ക്കുള്ള ചെലവ് കോവിഡിനേക്കാള്‍ ഭീകരമാണെന്നും, ഇക്കാര്യത്തില്‍ കൂടുതലായി എന്തുചെയ്യാന്‍ കഴിയുമെന്ന് ആശുപത്രികളുമായി ആലോചിച്ച് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകൾ മനസിനെ അലട്ടുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് ചികിത്സയ്‌ക്കു സ്വകാര്യാശുപത്രികളിലെ നിരക്ക് സംബന്ധിച്ച് കഴിഞ്ഞവര്‍ഷംതന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു സംസ്‌ഥാനസര്‍ക്കാരിന്റെ വിശദീകരണം. ചികിത്സാനിരക്ക് വീണ്ടും കുറയ്‌ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. നാലിനു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
Discussion about this post