കൊല്ലം : ഇടതുപക്ഷത്തിന്റെ കോട്ട തകർത്ത് നിലവിലെ മന്ത്രിയെ തന്നെ 6137 വോട്ടുകള്‍ക്ക് വീഴ്ത്തിയാണ് പി.സി. വിഷ്ണുനാഥിന്റെ കുതിപ്പ്. കുണ്ടറയുടെ സ്വന്തം ജെ. മേഴ്സിക്കുട്ടിയമ്മയെയാണ് വിഷ്ണുനാഥ് തറപറ്റിച്ചത്.
മൂന്നാം തവണയാണ് നിയമസഭയിലേക്ക് പി.സി. വിഷ്ണുനാഥ് തെരഞ്ഞെടുക്കപ്പെടുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണയും ചെങ്ങന്നൂരില്‍നിന്നാണ് മത്സരിച്ചത്. 2006ല്‍ സജി ചെറിയാനെയും 2011ല്‍ സി.എം. സുജാതയെയും പരാജയപ്പെടുത്തിയ വിഷ്ണുനാഥ് 2016ല്‍ മൂന്നാമങ്കത്തില്‍ കെ.കെ. രാമചന്ദ്രന്‍ നായരോട് പരാജയപ്പെട്ടു. ഇത്തവണ കൊല്ലം മണ്ഡലത്തിലേക്ക് ആദ്യം പേരുയര്‍ന്നെങ്കിലും അവസാന നിമിഷത്തെ നാടകീയതക്കൊടുവില്‍ കുണ്ടറയിലേക്ക് കളം മാറ്റുകയായിരുന്നു. സമയം കുറവായിരുന്നെങ്കിലും മണ്ഡലം നിറഞ്ഞുനിന്ന പ്രചാരണത്തിലൂടെ ജനമനസുകള്‍ കീഴടക്കിയാണ് പി.സി. വിഷ്ണുനാഥ് വിജയം സ്വന്തമാക്കിയത്.
ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിഷയം ഉള്‍പ്പെടെ വിവാദങ്ങള്‍ ജെ. മേഴ്സിക്കുട്ടിയമ്മക്ക് മുന്നില്‍ വിലങ്ങുതടിയായപ്പോള്‍ വോട്ടുകള്‍ വിഷ്ണുനാഥിന്റെ പെട്ടിയിലേക്ക് വഴിമാറി. കഴിഞ്ഞ തവണ 30000ന് മുകളില്‍ ഭൂരിപക്ഷവുമായി കുതിച്ചിടത്തുനിന്നാണ് മേഴ്സിക്കുട്ടിയമ്മയെ കോണ്‍ഗ്രസ് പോരാളി വലിച്ചുതാഴെയിട്ടത്.
Discussion about this post