ഡല്‍ഹി: രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകാന്‍ ഇനിയും സമയം എടുക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കള്‍ രാഹിലിനെതിരെ പടയൊരുക്കം തുടങ്ങി. വിവിധ സംസ്ഥനങ്ങളില്‍ രാഹുലിന്റെ ആശിര്‍വ്വാദത്തോടെ പിസിസി അധ്യക്ഷന്മാരായവര്ക്കെതിരെ പടയൊരുക്കം നടത്തുന്ന മുതിര്‍ന്ന നേതാക്കളാണ് രാഹുല്‍ അധിപത്യത്തെ വെല്ലുവിളിക്കുന്നത്. പാര്‍ട്ടിയില്‍ പിടി നഷ്ടപ്പെട്ട രാഹുലാകട്ടെ ഇതിനെ പ്രതിരോധിക്കാനാവാതെ കുഴങ്ങുകയാണ്.
ലോകസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റതോടെ രാഹുല്‍ പ്രഭാവം മങ്ങിയിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങിയതുള്പ്പടെയുള്ള സംഭവങ്ങളും രാഹുലിനെ മനസ്സ് കൊണ്ട് അംഗീകരിക്കാത്തവരെ ചെറിയ തോതിലെങ്കിലും തലപൊക്കാനുള്ള ധൈര്യം നല്കി. പാര്‍ട്ടിയ്ക്കകത്ത് രാഹുലിന്റെ ഇടപെടല്‍ പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു.
ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്, കേരളം എന്നി സംസ്ഥാനങ്ങളിലെ രാഹുലിന്റെ പിന്തുണയുള്ള സംസ്ഥാന അധ്യക്ഷന്മാര്ക്ക് നേരെ പാര്‍ട്ടിയ്ക്കകത്ത് നടക്കുന്ന ചേരിപോരാണ് ഇതിന്റെ പ്രത്യക്ഷ തെളിവ് ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അശോക് തന്‍വാറിന് നേരെ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പാര്‍ട്ടി റാലിക്കിടെ ഡല്‍ഹിയില്‍ വെച്ച് കനത്ത വാക്പ്പോര് നടത്തിയിട്ടും നേതാക്കളോട് സംയമനം പാലിപ്പിക്കാന്പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യം കൊണ്ട് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ആളാണ് അശോക് തന്‍വാര്‍.
ഹരിയാനയില്‍ 38കാരനായ അശോക് തന്‍വാറിന് നേരെ ഭൂപിന്ദര്‍ സിംഗ് ഹൂഡയും കുമാരി സെല്‍ജ വിഭാഗവും ശക്തമായ പ്രതിരോധമാണ് ഒരുക്കുന്നത്. പഞ്ചാബില്‍ പ്രതാപ് സിംഗ് ബജ്വക്കെതിരെയാണ് കലാപം. അംബിക സോണിയെ പ്രശ്നം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചെങ്കിലും ഇതുവരെ ഫലം കണ്ടില്ല.
മധ്യപ്രദേശിലും സമാനമായ അവസ്ഥയാണ്.രാഹുല്‍ നിയോഗിച്ച സംസ്ഥാന ഉപാധ്യക്ഷന്‍ അരുണ്‍ യാദവും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് നേരിടുകയാണ്. ദിഗ് വിജയ് സിംഗും,കമല്‍ നാഥും,ജ്യോതിരാതിദ്യ സിന്ധ്യയും അജയ് സിംഗും ഉള്‍പ്പെടുന്ന സംഘത്തിന്റെ ആക്രമണമാണ് അരുണ്യാദവിനെ കുഴക്കുന്നത്. രാജസ്ഥാനില്‍ സച്ചിന് പൈലറ്റും രാഹുലിന് വേണ്ടപ്പെട്ടയാളാണ്. മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ടും, സി.പി ജോഷിയും ഇവിടെ ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്.
ഇതിനിടെ പുനസംഘടന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേരളത്തില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ ഉമ്മന്‍ചാണ്ടിയെ പിന്തുണക്കുന്ന എ ഗ്രൂപ്പും, രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പും ഒറ്റക്കെട്ടായി ആക്രമണം നടത്തുകയാണ്. പലതവണ ഹൈക്കമാന്‍ഡിന്റെ മുന്നില്‍ വിഷയം എത്തിയെങ്കിലും പ്രശ്നപരിഹാരം അകലെയാണ്.
രാഹുല്‍ ഉപാധ്യക്ഷനായ ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ നിയമനത്തിലെല്ലാം കാര്യമായി ഇടപെട്ടിരുന്നു. യുവനേതാക്കള്‍ക്കും, പ്രതിഛായ ഉള്ളവര്‍ക്കും അവസരം നല്‍കുന്നതിന്റെ ഭാഗമായി പലയിടത്തും മുതിര്‍ന്ന നേതാക്കള്‍ തഴയപ്പെട്ടു, ഹൈക്കമാന്‍ഡിനെ പിണക്കുന്നത് ഗുണകരമാവില്ല എന്ന കണക്ക് കൂട്ടലില്‍ മുതിര്‍ന്ന നേതാക്കള്‍ മൗനത്തിലായിരുന്നു. എന്നാല്‍ നേതൃത്വത്തില്‍ രാഹുലിന്റെ പിടി അയഞ്ഞതോടെ ഇവരെല്ലാം വീണ്ടും തലപൊക്കിയിരിക്കുകയാണ്. വാരാനിരിക്കുന്ന നാളുകളില്‍ ഹൈക്കമാന്‍ഡിനെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഇത് വളരുമെന്നാണ് സൂചന.
Discussion about this post