പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.15കോടി വാക്സിനാണ് ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയത്. ഇന്നത്തെ കണക്കനുസരിച്ച് ഇതിൽ 89ലക്ഷം വാക്സിൻ ഡോസുകൾ ഇനിയും ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാതെ ബാക്കിയുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 28 ലക്ഷം വാക്സിനുകൾ കേന്ദ്രം അധികമായി നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇപ്പോൾ നൽകിക്കൊണ്ടിരിയ്ക്കുന്ന ഭാരത് ബയോടെക് നിർമ്മിയ്ക്കുന്ന കൊവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവീഷീൽഡ് എന്നീ വാക്സിനുകൾക്ക് പുറമേ റഷ്യൻ വാക്സിനായ സ്പുട്നിക്കും ഇന്ത്യയിൽ മെയ് ഒന്നു മുതൽ നൽകുന്നുണ്ട്. നൂറു ദിവസം കൊണ്ട് 14.19കോടി ജനങ്ങൾക്ക് വാക്സിൻ നൽകിയെന്ന റെക്കോഡ് നേട്ടവും ഇന്ത്യ കരസ്ഥമാക്കിയിരുന്നു.
ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട നാലുലക്ഷം കോവിഡ് ബാധ കൂടിയാകുമ്പോൾ ഇന്ത്യയിൽ ഗവണ്മെന്റ് കണക്കനുസ്സരിച്ച് ആകെ ഇതുവരെ രണ്ടു കോടി അറുപതിനായിരം കോവിഡ് ബാധിതർ ഉണ്ടായിട്ടുണ്ട്. ഇന്നുവരെ രണ്ടുലക്ഷത്തി മുപ്പതിനായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു. ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിലാണുണ്ടായിട്ടുള്ളത്. മഹാരാഷ്ട്രയിൽ നാൽപ്പത്തിയെട്ട് ലക്ഷത്തി ഇരുപതിനായിരം ജനങ്ങളാണ് ഇതുവരെ കോവിഡ് ബാധിതരായിട്ടുള്ളത്. കേരളത്തിൽ ഏതാണ്ട് പതിനേഴ് ലക്ഷം ജനങ്ങളും ഇതുവരെ കോവിഡ് ബാധിതരായി.
കേരളത്തിൽ ശനിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ബുധനാഴ്ച 41,953 പേരാണ് കേരളത്തിൽ പുതിയതായി കോവിഡ് ബാധിതരായത്.
വാക്സിനേഷൻ എത്രയും പെട്ടെന്ന് പരമാവധി ആൾക്കാരിലെത്തിച്ചും കഴിയുന്നത്ര ലോക്ഡൗൺ വഴി നിയന്ത്രിച്ചും ഈ മഹാമാരിയെ എത്രയും പെട്ടെന്ന് തന്നെ പിടിച്ചുകെട്ടാനാകുമെന്നാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കരുതുന്നത്. അതിനായി ഗവണ്മെന്റ് നിയന്ത്രണങ്ങളോടും മാർഗ്ഗനിർദ്ദേശങ്ങളോടും പരമാവധി സഹകരിയ്ക്കാൻ ജനങ്ങളോട് സർക്കാർ സംവിധാനങ്ങൾ അഭ്യർത്ഥിച്ചു.
Discussion about this post