ചെന്നൈ: ഭാര്യയെയും ഭാര്യാ പിതാവിനെയും കുക്കറിന്റെ മൂടി കൊണ്ട് തലക്കടിച്ച് കൊന്നു. 43കാരനായ അബ്ദുല്‍ ഖാദറാണ് പ്രഷര്‍ കുക്കര്‍ കൊണ്ട് രണ്ടു പേരെയും കൊലപ്പെടുത്തിയത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹമോചനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൗസിനിഷ (50), മുസഫര്‍ (80) എന്നിവരാണ് കൊല്ലപ്പെട്ടത്. റോയപ്പേട്ടയിലെ അമീര്‍ മഹലിന് സമീപമായിരുന്നു സംഭവം. അബ്ദുല്‍ ഖാദറും കൗസിനിഷയും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. കൗസിനിഷക്ക് നേരെത്തെയുള്ള വിവാഹത്തില്‍ ഒരു മകളുണ്ട്. അടുത്തിടെ അബ്ദുല്‍ ഖാദറിന്റെ അകന്ന ബന്ധുവുമായി മകളുടെ വിവാഹം നടത്തിയിരുന്നു. എന്നാല്‍ ദമ്പതികൾ പിന്നീട് പിരിയുകയായിരുന്നു.
പിരിഞ്ഞ് ജീവിക്കുന്നത് ശരിയല്ലെന്നും ഭര്‍ത്താവുമൊന്നിച്ച് ജീവിക്കണമെന്നും ഇടയ്ക്കിടെ അബ്ദുല്‍ ഖാദര്‍ പെൺകുട്ടിയോട് പറയുമായിരുന്നു. ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ ഇയാള്‍ കൗസിനിഷയുമായി ഇക്കാര്യത്തില്‍ വഴക്കായി. തർക്കത്തിനിടെ അബ്ദുല്‍ ഖാദര്‍ കുക്കറിന്റെ മൂടി എടുത്ത് ഭാര്യയുടെ തലക്കടിച്ചു. തടയാന്‍ ശ്രമിച്ച ഭാര്യാ പിതാവിനെയും ആക്രമിച്ചു.
സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.









