തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതായി ചൈന സ്ഥിരീകരിച്ച റോക്കറ്റിൽ നിന്നും കേരളം രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായി ചൈനീസ് സ്പേസ് ഏജന്‍സി അറിയിച്ചത്. എന്നാൽ റോക്കറ്റ് വീണ സ്ഥലം കേരളത്തില്‍ നിന്നും 900 മൈല്‍ മാത്രം അകലെയാണ് എന്നാണ് വിവരം.
റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448 കിലോമീറ്റര്‍ ദൂരമേയുള്ളു. റോക്കറ്റ് അമേരിക്കയിൽ വീണേക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീഴുന്നതെന്നും അത് ഇന്ത്യയ്ക്ക് അരികിലാകുമെന്നും ഒരു കണക്ക് കൂട്ടലും ഉണ്ടായിരുന്നില്ല. ഇന്തോനേഷ്യയ്ക്ക് സമീപം വീഴുമെന്നാണ് റഷ്യന്‍ സ്‌പേസ് ഏജന്‍സി ഇന്നലെ രാത്രിയോടെ പ്രവചിച്ചിരുന്നത്.
ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 5ബിയുടെ കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ചൈനക്കെതിരെ വിമർശനം ശക്തമാകുകയാണ്. 21 ടണ്‍ ഭാരമുള്ള ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വീണേക്കുമെന്നാണ് ഭയപ്പെട്ടിരുന്നത്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങൾക്ക് റോക്കറ്റിന്റെ വരവിനെ സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. 100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റാണ് ലോംഗ് മാർച്ച് 5 ബി.
കഴിഞ്ഞ തവണ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന്, ഈ റോക്കറ്റിന്റെ നിരവധി അവശിഷ്ടങ്ങള്‍ ആകാശത്തിലൂടെ പറന്ന് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുമ്പോള്‍ 18 ടണ്ണായിരുന്നു റോക്കറ്റിന്റെ ഭാരം. ഇതിലെത്ര മാത്രം കടലില്‍ പതിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
Discussion about this post