കോഴിക്കോട്: വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ മാധ്യമ പ്രവര്‍ത്തകരെ കൂടി ഉള്‍പെടുത്തണമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സാമൂഹിക മാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു . മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഇത്തരത്തിലൊരു ഫേസ്ബുക് പോസ്റ്റ് ഇട്ടത്.
കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :-
”മാതൃഭൂമി ന്യൂസിലെ വിപിന്‍ ചന്ദിന്റെ അകാലവിയോഗത്തെക്കുറിച്ച് മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സീന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞത്. കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.
രാജ്യത്ത് ഏതാണ്ട് 12 സംസ്ഥാനങ്ങള്‍, ( മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ്, പശ്ചിമബംഗാള്‍, ഗോവ, മണിപ്പൂര്‍) മാധ്യമ പ്രവര്‍ത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശരിയായ വിവര കൈമാറ്റം കോവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്; അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തനവും.
ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്. യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ. ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു..
Discussion about this post