ഡൽഹി: ഓൺലൈൻ വഴി വായ്പ നൽകി ഇന്ത്യക്കാരിൽ നിന്നും കൊള്ളപ്പലിശ ഈടാക്കി വന്നിരുന്ന ചൈനീസ് കമ്പനികൾക്ക് പൂട്ടിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചൈനീസ് കമ്പനികളുടെയും ഇവരുടെ ഇന്ത്യൻ പങ്കാളികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇത്തരത്തിൽ സൂക്ഷിച്ചിരുന്ന 76.67 കോടി രൂപ ഇഡി കണ്ടുകെട്ടി.
വായ്പ നൽകിയ ശേഷം റിക്കവറി വിഭാഗം ഭീഷണിപ്പെടുത്തുന്നതായും സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുന്നതായും കാട്ടി കഴിഞ്ഞ ജനുവരിയിൽ നിരവധി പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത നിരവധി യുവാക്കൾ മാനഹാനി ഭയന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മാഡ് എലിഫന്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ബാര്യോനിക്സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ക്ലൗഡ് അറ്റ്ലസ് ഫ്യൂച്ചർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി ചൈനീസ് എൻ ബി എഫ് സികൾ നിയന്ത്രിക്കുന്ന കമ്പനികൾക്കെതിരെയാണ് ഇഡി നടപടി. ചൈനീസ് ഓഹരി പങ്കാളിത്തമുള്ള ചില ഇന്ത്യൻ കമ്പനികൾക്കെതിരെയും നടപടിയുണ്ട്.
ചൈനീസ് ലോൺ ആപ്പുകൾ ഉപഭോക്താക്കൾക്ക് വായ്പ നൽകിയിരുന്നത് ക്രമവിരുദ്ധമായ നടപടികളിലൂടെ കൊള്ളപ്പലിശ ഈടാക്കിയായിരുന്നു എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഉപഭോക്താക്കളെ അപമാനിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി റിസർവ് ബാങ്കും രംഗത്തെത്തിയിരുന്നു. മൊബൈൽ ആപ്പുകൾ വഴി നൽകുന്ന തത്സമയ ലോണുകളുടെ ഫണ്ടിന്റെ സ്രോതസ് അന്വേഷിക്കും. നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം ആപ്പുകളിലേക്ക് പണം ലഭ്യമാക്കുന്നതിനും പിൻവലിക്കുന്നതിനും ബാങ്കുകൾ അനുമതി നൽകിയിട്ടുണ്ടോയെന്നും റിസർവ് ബാങ്ക് അന്വേഷിക്കും.
മൊബൈൽ ആപ്പുകൾക്ക് ബാങ്കുകൾ വായ്പ നൽകിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി നേരിട്ടോ അല്ലാതെയോ വായ്പകൾ നൽകുന്നുണ്ടെങ്കിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്നാണ് ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും നേരത്തെ ആർബിഐ നിർദ്ദേശം നൽകിയിരുന്നു. 2020 ജൂണിൽ ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു.
മൊബൈൽ ആപ്പുകൾ വഴി ലോൺ നൽകി വഞ്ചിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് കർശന നടപടിക്ക് ഒരുങ്ങുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈൽ വിവരങ്ങൾ ചോർത്തി അതുപയോഗിച്ച് അവരുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തകയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. ഇത് മൂലം നിരവധി ചെറുപ്പക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു.
വായ്പയ്ക്ക് അപേക്ഷിച്ചാല്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും ഫോണ്‍ബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം തന്നെ ആപ്പ് ചോർത്തും. തിരിച്ചടവ് വൈകിയാൽ കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും മെസേജ് ചെല്ലും. ആൾ തട്ടിപ്പുകാരനാണെന്നത് മുതൽ പെൺ വാണിഭക്കാരനാണെന്നു വരെ അപവാദ പ്രചാരണം നടത്തും. പലരും ഇന്ത്യയിൽ ഇതിൽ കുടുങ്ങി ആത്മഹത്യ ചെയ്തു കഴിഞ്ഞു. വായ്പയെടുക്കുന്നവരെ മാത്രമല്ല, വ്യക്തിബന്ധമുള്ള മറ്റുള്ളവരെ കൂടി അപഹസിക്കാനും ഭീഷണിപ്പെടുത്താനും ഇവർ മടിച്ചിരുന്നില്ല.
വായ്പയെടുത്തവരില്‍ ഒരാളുടെ ഫോണില്‍ തന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത് കൊണ്ടു മാത്രം ഭീഷണി നേരിടേണ്ടിവന്ന ഹതഭാഗ്യരും ഈ കൂട്ടത്തിലുണ്ട്. കോവിഡുകാലത്ത് വരുമാനംമുട്ടി ഒരുഗതിയുമില്ലാതെ വലഞ്ഞ ആയിരങ്ങള്‍ ഈ ഓണ്‍ലൈന്‍ വായ്പാക്കൊള്ളയ്ക്ക് ഇരകളായി ജീവിതം വഴിമുട്ടിനില്‍ക്കുകയാണ്. 5000ന്റെ ലോണ്‍ തീര്‍ക്കാന്‍ 3000ന്റെ മൂന്ന് ലോണെടുക്കേണ്ടിവന്നവരും ഒരു ലക്ഷം എടുത്തിട്ട് ഇപ്പോള്‍ മൂന്നരലക്ഷം അടച്ചുകഴിഞ്ഞവരും തട്ടിപ്പിനിരകളായവരിൽ ഉണ്ട്.
Discussion about this post