പാലക്കാട്: കോവിഡ്–19 രോഗബാധയ്ക്കിടയാക്കുന്ന കൊറോണ വൈറസിന്റെ തീവ്രതയും ആയുസും മലിനീകരണമുള്ള അന്തരീക്ഷത്തിൽ വർധിക്കുമെന്നു നിഗമനം. മലിനീകരണം കൂടുതലുളള കാലാവസ്ഥയിൽ കൂടുതൽ സമയം നിലനിൽക്കാൻ കഴിയുന്ന തരത്തിൽ വൈറസ് മാറുന്നതായാണ് സൂചനകൾ.
വായുവിലൂടെ കൊറോണ വൈറസ് പകരാനുള്ള സാധ്യതകളെക്കുറിച്ച് അടുത്തിടെ രാജ്യാന്തര മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നീരീക്ഷണങ്ങൾ. കൊറോണാ വൈറസ് വായുവിലൂടെ വ്യാപിക്കുമെന്നു തുടക്കത്തിൽ തന്നെ ചില ശാസ്ത്രജ്ഞന്മാരും ഗവേഷകരും നിരീക്ഷണം നടത്തിയിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.
വിഷയത്തിൽ ശക്തമായ ഭിന്നാഭിപ്രായം സജീവമായെങ്കിലും ആധികാരിക ഗവേഷണത്തിന് ആരോഗ്യരംഗത്തെ ഏജൻസികളൊന്നും തയാറായില്ല. അന്തരീക്ഷവായുവിന്റെ ഗുണനിലവാരം അനുസരിച്ചു വൈറസിന്റെ വ്യാപനവും തീവ്രതയും നിലനിൽപ്പും വ്യത്യാസപ്പെടുമെന്നു മലയാളി ഗവേഷകർ കണ്ടെത്തിയ നിഗമനം ഉൾപ്പെടുത്തിയ റിപ്പോർട്ട് 2020 ഡിസംബറിൽ രാജ്യാന്തര പരിസ്ഥിതി ജേണലായ എൻവയൺമെന്റൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചെങ്കിലും ഭൂരിഭാഗം ഗവേഷകരും അന്ന് അതു അംഗീകരിക്കാൻ തയാറായിരുന്നില്ല.
Discussion about this post