കൊച്ചി: മഴയ്ക്കൊപ്പം കൊച്ചിയുടെ തീരമേഖലയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. ബസാർ, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടൽ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ചെല്ലാനത്ത് രക്ഷാപ്രവർത്തനവും ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നതും ദുഷ്കരമാണ്. രോഗമുള്ളവരെയും നിരീക്ഷണത്തിൽ ഉള്ളവരെയും രോഗമില്ലാത്തവരെയും വേർതിരിച്ചാണ് ക്യാംപുകളിലേക്ക് മാറ്റുന്നത്.
കോഴിക്കോട് വടകര അഴിയൂരില്‍ കടല്‍ക്ഷോഭത്തിൽ തീരദേശ റോഡ് തകര്‍ന്നു. അഴിയൂര്‍ പഞ്ചായത്തിലെ 13, 15, 16 വാര്‍ഡുകളിലെ എരിക്കിന്‍ചാല്‍ പ്രദേശത്താണ് റോഡ് തകർന്നത്. നൂറുകണക്കിന് ആളുകള്‍ യാത്രക്കായി ഉപയോഗിക്കുന്ന തീരദേശ റോഡ് തകര്‍ന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കി. തിരമാലയില്‍നിന്ന് രക്ഷനേടാന്‍ കടല്‍ ഭിത്തി നിര്‍മിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതാണ്. നിയുക്ത എംഎല്‍എ കെ.കെ.രമ സ്ഥലം സന്ദര്‍ശിച്ചു.
മലപ്പുറം പൊന്നാനി വെളിയങ്കോട്ടും ശക്തമായ കടൽ ക്ഷോഭം. 15 വീടുകളിൽ വെള്ളം കയറി. വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി, തണ്ണിത്തുറ മേഖലകളിലെ വീടുകളിലാണ് വെള്ളം കയറിയത്. ആലപ്പുഴ ഒറ്റമശേരിയിൽ കടലാക്രമണത്തിൽ പത്തിലധികം വീടുകൾ തകർച്ചാ ഭീഷണിയിലാണ്. കടൽഭിത്തി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഹാരമില്ലാതെ നീളുന്നതാണ് ദുരിതത്തിന് കാരണം.
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ അഴീക്കോട് എറിയാട് കീഴ വെമ്പല്ലൂർ എടവിലങ്ങ് എന്നീ വില്ലേജുകളിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷെൽട്ടറുകൾ തയാറാക്കിയിട്ടുണ്ട് എങ്കിലും നിലവിൽ ആരും ഷെൽട്ടറുകളിൽ എത്തിയിട്ടില്ല
Discussion about this post