തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി. അടുത്ത 12 മണിക്കൂറില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. – ചാരായം വാറ്റാനുള്ള കോട സൂക്ഷിച്ചത് മൊബൈല്‍ മോര്‍ച്ചറിയില്‍; രണ്ടുപേര്‍ അറസ്റ്റില്‍
കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 09 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് ടൗട്ടെ മെയ് 16 ന് രാവിലെ 02.30 ന് മധ്യകിഴക്കന്‍ അറബിക്കടലില്‍ 14.7 ° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തി. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയില്‍ വെറാവല്‍ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാക്കിസ്ഥനിലെ കറാച്ചിയില്‍ നിന്നും 870 കിമീ തെക്കു-തെക്കു കിഴക്കു ദിശയില്‍ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ സ്ഥിതി ചെയ്യുന്നത്.
ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തും. മെയ് 18 അതിരാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തപ്പടുന്നത്.
എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും 19 വരെ ശക്തമായ മഴ തുടരും.
അതേസമയം മഴക്കെടുതികളില്‍ ഇന്നലെ സംസ്ഥാനത്ത് 4 പേര് മരിച്ചു. പലയിടത്തും വീടുകളും കൃഷിയും നശിച്ചു. തിരുവനന്തപുരത്ത് ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് പൂര്‍ണമായി കടലെടുത്തു. തൃശൂരില്‍ ചാലക്കുടിപ്പുഴയുടെ തെക്കേക്കരയില്‍ മുരിങ്ങൂര്‍ ഭാഗത്തു പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് 4 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മഴയെ തുടര്‍ന്ന് പല സര്‍വീസുകളും വഴി തിരിച്ചു വിട്ടു.
തീരമേഖലയില്‍ കടലാക്രമണം തുടരുകയാണ്. 71 ക്യാംപുകളിലായി 2094 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മണിമലയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കേന്ദ്ര ജല കമ്മീഷന് പ്രളയ മുന്നറിയിപ്പ് നല്കി. 31നു കാലവര്‍ഷത്തിനു തുടക്കമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതു കണക്കിലെടുത്ത് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് താമസം മാറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചെറിയ അണക്കെട്ടുകള്‍ക്കരികില്‍ താമസിക്കുന്നവരും ജാഗ്രത തുടരണം.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.
Discussion about this post