ശ്രീനഗർ: കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ ആണെന്ന് വ്യക്തമായതായി എൻ ഐ എ കോടതിയിൽ അറിയിച്ചു. കൊലപാതകങ്ങൾക്ക് പിന്നിലെ ആത്യന്തിക ലക്ഷ്യം ഹിന്ദു വേട്ട ആയിരുന്നു എന്നും എൻ ഐ എ അഭിപ്രായപ്പെടുന്നു. ഹിസ്ബുൾ മുജാഹിദീൻ നേതൃത്വം നൽകിയ കിഷ്ത്വാർ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
2019 മാർച്ച് 8നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അംഗ്രേസ് സിംഗ് റാണയുടെ സുരക്ഷാ ജീവനക്കാരന്റെ എ കെ 47 തോക്ക് ഇരുട്ടിന്റെ മറവിൽ ആയുധധാരികളായ രണ്ട് ഭീകരർ തട്ടിക്കൊണ്ട് പോയി. തൊട്ടടുത്ത ദിവസം, മാർച്ച് 9ന് ഇതേ ആയുധം ഉപയോഗിച്ച് ഭീകരർ കിഷ്ത്വാർ പട്ടണത്തിൽ വെച്ച് ആർ എസ് എസ് നേതാവ് ചന്ദ്രകാന്ത് ശർമ്മയെയും സുരക്ഷാ ജീവനക്കാരനെയും കൊലപ്പെടുത്തി. കിഷ്ത്വാറിലെ ആരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു ഭീകരർ ഇവർക്ക് നേരെ നിറയൊഴിച്ചത്.
ഈ സംഭവം നടക്കുന്നതിന് ആറ് മാസം മുൻപ് ഭീകരർ ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറിനെയും സഹോദരൻ അജിത് പരിഹാറിനെയും കിഷ്ത്വാർ പട്ടണത്തിൽ വെച്ച് തന്നെ കൊലപ്പെടുത്തിയിരുന്നു.
2019 നവംബർ 2നാണ് കേസ് എൻ ഐ എ ഏറ്റെടുക്കുന്നത്. അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടത്തിലാണ് സംഭവത്തിലെ ഹിസ്ബുൾ മുജാഹിദീന്റെ പങ്ക് വെളിപ്പെടുന്നത്. തുടർന്ന് ഹിസ്ബുൾ 2018 മുതൽ കിഷ്ത്വാറിൽ നടത്തിയിരുന്ന പ്രവർത്തനങ്ങൾ എൻ ഐ എ പരിശോധിച്ചു.
‘ഒരു പ്രത്യേക മതവിഭാഗത്തിലെ പ്രമുഖരെ ഉന്നം വെച്ച് കൃത്യമായ പദ്ധതി പ്രകാരം കൊലപ്പെടുത്തുന്നത് ഈ വിഭാഗത്തിനിടയിൽ അരക്ഷിതാവസ്ഥ വളർത്തും. ഇതിനായി പൊലീസിൽ നിന്ന് ഉൾപ്പെടെ ആയുധം തട്ടിയെടുത്ത് സൂക്ഷിക്കുന്നത് മേഖലയിൽ ഭീകരത സൃഷ്ടിക്കും. തുടർന്ന് പ്രദേശത്ത് സൈന്യം നിയന്ത്രണം ഏറ്റെടുത്താൽ മുസ്ലീം സമുദായത്തെ കൂടി ഭരണകൂടത്തിനെതിരെ തിരിക്കാൻ സാധിക്കും‘. ഇതായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് എൻ ഐ എ കണ്ടെത്തുകയായിരുന്നു.
ദൗത്യം ഏറ്റെടുത്ത് ഹൈന്ദവ നേതാക്കളെ തെരഞ്ഞ് പിടിച്ചു കൊലപ്പെടുത്താൻ നിയോഗിക്കപ്പെട്ട ഹിസ്ബുൾ ഭീകരരായ ഒസാമ ബിൻ ജാവേദ്, ഹാരൂൺ അബ്ബാസ് വാനി, സാഹിദ് ഹുസൈൻ എന്നിവരെ 2019ലും 2020ലും നടന്ന ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന വധിച്ചു. തുടർന്ന് ദൗത്യം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ജാഫർ ഹുസൈൻ, തൻവീർ അഹമ്മദ് മാലിക്, തരാഖ് ഹുസൈൻ ഗിരി എന്നിവർ എൻ ഐ എയുടെ പിടിയിലാകുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ പൂർണ്ണമായും ബാധിക്കാൻ സാധ്യതയുള്ള ഭീകര ഗൂഢാലോചനയുടെ ചുരുളഴിയുന്നത്.
Discussion about this post