ഡൽഹി: കർഷക സമരക്കാരുടെ റാലി രാജ്യത്ത് വീണ്ടും കൊറോണ ദുരന്തം വിതയ്ക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ആൾക്കൂട്ടമുണ്ടാകുന്ന ഏതൊരു പരിപാടിയും രാജ്യത്തിന് സമ്മാനിക്കുക വൻ ദുരന്തമായിരിക്കുമെന്നും ഇവർ പറയുന്നു. മഹാരാഷ്ട്ര കൊവിഡ് ദൗത്യ സേനാംഗം ഡോക്ടർ ശശാങ്ക് ജോഷി, കൊവിഡ് ഉപദേശകൻ ഡോക്ടർ സഞ്ജീവ് ബഗായ് എന്നിവർ സംയുക്തമായാണ് മുന്നറിയിപ്പ് നൽകുന്നത്.
കർഷക റാലി പോലെയുള്ള ആൾക്കൂട്ട പരിപാടികൾ ഒരു കാരണവശാലും നടത്താൻ പാടില്ലെന്നും നിലവിൽ രാജ്യം കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും കഷ്ടിച്ച് കരകയറുകയാണെന്നും ഈ അവസരം അതീവ നിർണ്ണയകമാണെന്നും ഇവർ പറയുന്നു. സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.
കൊവിഡ് വ്യാപനം പോലെയുള്ള മഹാമാരികൾ പടർന്നു പിടിക്കുന്ന സന്ദർഭങ്ങളിൽ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം ചെയ്തികൾ പാടില്ലെന്ന് ഡോക്ടർ സുഭാഷ് സാലുങ്കെ അഭിപ്രായപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ രോഗം പടരാനുള്ള ഒരു സാഹചര്യങ്ങളും അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സമരപരിപാടികളിൽ സാധാരണ കൊവിഡ് മാനദണ്ഡങ്ങളായ സാമൂഹിക അകല പാലനം, മാസ്കുകളുടെ ശരിയായ ഉപയോഗം എന്നിവ ലംഘിക്കപ്പെടും. രാഷ്ട്രീയ പ്രേരിതമായ ഇത്തരം നടപടികൾ രാജ്യത്തിനെതിരായ ഗൂഢാലോചനയായി കണക്കാക്കണമെന്നും ഡോക്ടർ സഞ്ജീവ് ബഗായ് രൂക്ഷമായ ഭാഷയിൽ അഭിപ്രായപ്പെടുന്നു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന സമരം ഡൽഹിയിൽ പുനരാരംഭിക്കാനുള്ള നീക്കവുമായി സമരക്കാർ മുന്നോട്ട് പോകുകയാണ്. ഇതിനായി കർണാലിൽ നിന്നും തിക്രിയിലേക്ക് സമരക്കാരുടെ സംഘം എത്തിച്ചേർന്നു. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞു വീശുമ്പോഴാണ് മാനദണ്ഡങ്ങൾക്ക് പുല്ലുവില നൽകിക്കൊണ്ടുള്ള സമരക്കാരുടെ പുറപ്പാട്.
സമരം നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായി ആൾക്കൂട്ടം നിലനിർത്തുന്നതിന് നേതാക്കൾ പദ്ധതി തയ്യാറാക്കുന്നുണ്ട് എന്നാണ് വിവരം. ഇതിനായി പഞ്ചാബിലെ എല്ലാ ജില്ലകളിൽ നിന്നും ആഴ്ച തോറും സമരക്കാരെ ഡൽഹിയിൽ എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഇവർ ഒരുക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിംഘുവിലും തമ്പടിക്കാനാണ് സമരക്കാരുടെ നീക്കം.
കർഷക സമരത്തിന്റെ പേരിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമായതായി പഞ്ചാബിലെ കോൺഗ്രസ് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. പഞ്ചാബ് മന്ത്രി തൃപ്ത് രജീന്ദർ സിംഗ് ബറുവ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ബിജെപി ഏറ്റെടുത്തിരുന്നു.
രാജ്യം രോഗവ്യാപനത്തെ അതിജീവിക്കുന്ന നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വീണ്ടും സമരം തുടങ്ങാനുള്ള ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഒരു പറ്റം ഡൽഹി നിവാസികൾ ആരോപിക്കുന്നു. തങ്ങളെ ജീവിക്കാൻ അനുവദിക്കില്ലേയെന്നും ഇവർ ചോദിക്കുന്നു.
Discussion about this post