ടെഹ്‌റാന്‍: 717 പേരുടെ മരണത്തിന് ഇടയാക്കിയ ഹജ്ജ് ദുരന്തത്തെ ചൊല്ലി അറബ് രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുന്നു.നേരത്തെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സൗദിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ഇറാനാണ് നേരിട്ടുള്ള വിമര്‍ശനവുമായി രംഗത്തെത്തിയത്. അപകടത്തിന്റെ ഉത്തരവാദിത്തം സൗദി അറേബ്യക്കാണെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഹുസൈന്‍ ആമിര്‍ പറഞ്ഞു. സൗദി ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയാണ് ദുരന്തം വരുത്തിവച്ചത്. ഇക്കാര്യത്തില്‍ നയതന്ത്ര ചര്‍ച്ച വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
കല്ലേറ് ചടങ്ങ് നടക്കുന്നതിന് സമീപത്തെ രണ്ട് പാതകള്‍ അടച്ചിട്ടിരിക്കുകയായിരുന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ഇറാന്‍ ഹജ്ജ് സംഘടനാ തലവനായ സയിദ് ഒഹാദി പറഞ്ഞു. എന്തിനാണ് ഈ രണ്ടു പാതകള്‍ അടച്ചതെന്ന് സൗദി വിശദീകരിക്കണം. ഈ രണ്ട് പാതകള്‍ അടച്ചതോടെ മൂന്നെണ്ണം മാത്രമാണ് മിനായിലെത്താനായി ഉണ്ടായിരുന്നത്. ഇതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ആരോപണങ്ങള്‍. അപകടത്തില്‍ മരിച്ചവരില്‍ 43 പേര്‍ ഇറാന്‍ സ്വദേശികളാണ്.
അതേസമയം, തീര്‍ഥാടകരുടെ അച്ചടക്കമില്ലായ്മയാണ് ദുരന്തത്തിന് കാരണമായതെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലിഹ് പറഞ്ഞു. തീര്‍ഥാകടര്‍ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. പ്രതീക്ഷിക്കാത്ത തരത്തില്‍ തീര്‍ഥാടകര്‍ എത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് സൗദി ഇന്റീരിയര്‍ മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. പെട്ടെന്ന് ഇവിടെ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ട് സല്‍മാന്‍ രാജാവിന് കൈമാറും. റിപ്പോര്‍ട്ടിന്‍മേലുള്ള ബാക്കിയുള്ള നടപടികള്‍ സല്‍മാന്‍ രാജാവാണ് തീരുമാനിക്കുക. ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ രണ്ട് വലിയ അപകടങ്ങളാണ് ഇത്തവണ ഉണ്ടായത്. ക്രെയിന്‍ തകര്‍ന്ന് രണ്ടാഴ്ച മുന്‍പ് 100ലധികം പേര്‍ മരിച്ചിരുന്നു. ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന ആവശ്യം മറ്റ് അറബ് രാഷ്ട്രങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്.
ഇന്നലെ സുഖുല്‍ അറബ് റോഡിനും കിംഗ് ഫഹദ് റോഡിനും ഇടയില്‍ ഇരുനൂറ്റി നാലാം നമ്പര്‍ തെരുവിലാണ് അപകടമുണ്ടായത്.
Discussion about this post