ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ തുര്‍ക്കിനല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നന്ദി പ്രകടനം. ഇസ്താംബൂളില്‍വെച്ച് തന്റെ പ്രിയ സഹോദരന്‍ പ്രസിഡന്റ് റജബ് തയ്യിപ്പ് എര്‍ദോഗനെ കാണാന്‍ അവസരം ലഭിച്ചതായും പാക്-ഇന്ത്യ സംഘര്‍ഷത്തില്‍ പാകിസ്താന് നല്‍കിയ ദൃഢമായ പിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും ഷെഹ്ബാസ് ഷെരീഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. ആറ് ദിവസത്തെ നാല് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് ഷെഹ്ബാസ് ഷെരീഫ് തുര്‍ക്കിയിലെത്തിയത്.
സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ഈ അചഞ്ചലമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് തുടര്‍ന്നും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത തങ്ങള്‍ ഉറപ്പിച്ചതായും ഷെരീഫ് പോസ്റ്റിലൂടെ അറിയിച്ചു. ‘പാക്-തുര്‍ക്കി സൗഹൃദം നീണാള്‍ വാഴട്ടെ’ എന്നും ഷെഹബാസ് കൂട്ടിച്ചേര്‍ത്തു.
പാക് പ്രധാനമന്ത്രിയുടെ പോസ്റ്റിനുള്ള മറുപടി പോസ്റ്റ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും പങ്കുവെച്ചിട്ടുണ്ട്. പാക് പൗരന്മാരോടുള്ള ഹൃദയം നിറഞ്ഞ സ്‌നേഹം തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ഷെഹ്ബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിഉറപ്പിച്ചതായും എര്‍ഡോഗന്‍ അറിയിച്ചു.
തുര്‍ക്കിയുടെ നിർണായക സമയത്ത് ഇന്ത്യ നല്‍കിയ സഹായമായ ‘ഓപ്പറേഷന്‍ ദോസ്ത്’ മറന്നുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യയെ ആക്രമിക്കാനായി പാകിസ്താന് ഡ്രോണുകളും മറ്റ് സഹായങ്ങളും നൽകിയത്. കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന ഏപ്രില്‍ 22-നാണ് ‘പാക്-തുര്‍ക്കി നേതാക്കൾ അവസാനം കൂടിക്കാഴ്ച നടത്തിയിരുന്നത്
Discussion about this post