റായ്പുർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ. തലയ്ക്ക് 2 ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ കമ്മ്യൂണിസ്റ്റ് ഭീകരവാദി നേതാവിനെ സുരക്ഷാസേന വധിച്ചു. ഭൈരംഗാവ് സ്വദേശിനി വയ്‌ക്കോ പെക്കോയെ (24) ആണ് സുരക്ഷാ സേന വധിച്ചത്.
ദന്തേവാഡയിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. ഗുമൽനാർ ഗ്രാമത്തിലെ വന മേഖലയിൽ വലിയ ഭീകരാക്രമണത്തിന് കമ്യൂണിസ്റ്റ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാ സേനക്ക് നേരെ വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തുകയായിരുന്നു.
സുരക്ഷാസേന ശക്തമായ പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ ഉൾവനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടൽ അവസാനിച്ച ശേഷം നടത്തിയ തെരച്ചിലിലാണ് വനിതാ നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ സ്ഥലത്തു നിന്നും ഐഇഡികൾ, തോക്കുകൾ, മരുന്നുകൾ, ലഘുലേഖകൾ, എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
Discussion about this post