കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാണം കെട്ട് മുഖം നഷ്ടപ്പെട്ട് സിപിഎം. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് തൊട്ടു പിന്നാലെ ലക്ഷദ്വീപിലെ പുത്തൻ പരിഷ്കാരങ്ങളെ ന്യായീകരിച്ച് ലക്ഷദ്വീപ് പാർട്ടി സെക്രട്ടറി രംഗത്ത് വന്നതാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ പിന്തുണച്ച് സിപിഎം സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുൽ ഹക്കീമാണ് രംഗത്ത് വന്നത്.
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചു പൂട്ടാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേൽ ഉത്തരവിട്ടിരുന്നു. ഈ നടപടിയെയാണ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുൽ ഹക്കീം ന്യായീകരിച്ചത്. സർക്കാർ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തിൽ കാര്യമില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ലക്ഷദ്വീപിൽ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂൽ ഒക്കെ ലക്ഷദ്വീപിൽ പണ്ടേ ഉണ്ടെന്നും ലുക്മാനുൽ ഹക്കീം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ലക്ഷദ്വീപ് ഡി.വൈ.എഫ്.ഐ പ്രസിഡന്‍റ് രാജിവെച്ചത്. സി.പി.എം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുൽ ഹകീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ കെ നസീറിന്റെ രാജി.
ലക്ഷദ്വീപിന്റെ പേരിൽ വർഗ്ഗീയത ആളിക്കത്തിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം വ്യാപിപ്പിക്കാനുള്ള കേരളത്തിലെ ഇടത് മുന്നണിയുടെയും യുഡിഎഫിന്റെയും ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് സിപിഎം ലക്ഷദ്വീപ് സെക്രട്ടറിയുടെ നിലപാട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. സ്റ്റേറ്റ് സെക്രട്ടറിയുടെ നിലപാട് ലക്ഷദ്വീപ് സിപിഎമ്മിൽ മാത്രമല്ല പാർട്ടി കേരള ഘടകത്തിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.
Discussion about this post