ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലെ തീവ്രഘട്ടം അവസാനിച്ചുവെന്ന് കേന്ദ്ര സർക്കാർ. പകുതിയോളം പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായും രോഗം പകരുന്നതില്‍ വലിയ തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്തെ 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തെ പകുതിയോളം വരുന്ന 350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ അറിയിച്ചു.
ഒരു പ്രദേശത്ത് തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാമെന്ന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു.
ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളില്‍. ഏപ്രില്‍ അവസാനത്തോടെ ഇത് 600 ജില്ലകളായി ഉയര്‍ന്നിരുന്നു.
പരിശോധനകളും ജില്ലാ തലത്തിലെ നിയന്ത്രണങ്ങളും ശക്തമാക്കിയത് കാര്യങ്ങൾ എളുപ്പമാക്കി. ലോക്ക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും ലഘൂകരിക്കുന്നതിനുള്ള ഒരു സംവിധാനം നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. അത് വളരെ ക്രമേണയും വളരെ സാവധാനത്തിലും ചെയ്യേണ്ടതാണ്. നമ്മള്‍ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും ഡോക്ടർ ഭാർഗവ പറഞ്ഞു.
Discussion about this post