തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്ന് മുതല്‍ ജൂണ്‍ ഒമ്പതുവരെ കർശന നിയന്ത്രണങ്ങൾ. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ. നിലവിലുള്ള നിയന്ത്രണങ്ങൾക്കു പുറമേയാണിത്. നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു.
അവശ്യവസ്തുക്കളുടെ കടകള്‍, വ്യവസായസ്ഥാപനങ്ങള്‍, അസംസ്‌കൃതവസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കുമാത്രമേ ജൂണ്‍ അഞ്ചുമുതല്‍ ഒമ്പതുവരെ പ്രവര്‍ത്തനാനുമതിയുണ്ടാവൂ.
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ പത്തിനേ പ്രവര്‍ത്തനം തുടങ്ങൂ.
സംസ്ഥാനത്തിനകത്ത് യാത്രാനുമതിയുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. പുറത്തുനിന്ന് വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വേണം.
നിലവില്‍ പാസ് അനുവദിച്ചവരില്‍ ഒഴിവാക്കാന്‍ കഴിയാത്ത മെഡിക്കല്‍ സേവനങ്ങള്പോലുള്ള ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരേയും യാത്രാ പാസുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച അവശ്യസര്‍വീസ് വിഭാഗങ്ങളിലുള്ളവര്‍ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്രചെയ്യണം.
Discussion about this post