കോഴിക്കോട്: കൊടകര കള്ളപ്പണക്കേസില്‍ ജുഡീഷണല്‍ അന്വേഷണം വേണമെന്ന് കെ. മുരളീധരന് എം.പി ആവശ്യപ്പെട്ടതിന്, മുരളീധരന്‍റെ ഉണ്ടയില്ലാ വെടിയുടെ ലക്ഷ്യം കോണ്‍ഗ്രസ് നേതാക്കളെയാണ് എന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്റെ പ്രതികരണം. മോദിക്കെതിരെ യുദ്ധം ചെയ്യാനെന്ന പേരില്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് മുരളീധരന്‍ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
കുഴല്‍പ്പണം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരുന്നു. എല്ലാം സമഗ്രമായി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജി വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ എത്തുമെന്നും ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കണമെന്നും മുരളി പറഞ്ഞിരുന്നു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :-
”ബി. ജെ. പിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങള്‍ താങ്കള്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതായി കണ്ടു. ലക്ഷ്യം വെച്ചത് എന്നെയോ ബി. ജെ. പിയെയോ അല്ലെന്ന് വ്യക്തം. മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് പിന്നെ കര്‍ണ്ണാടകാ പി. സി. സി വഴി കേരളത്തിലേക്കുവന്ന കോടികള്‍ താനറിഞ്ഞില്ലെന്ന പാര്‍ട്ടിക്കുള്ളില്‍ താങ്കള്‍ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാവെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാന്‍ ഏതായാലും വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടിവരില്ല.
ചാണ്ടി ചെന്നിത്തല മുല്ലപ്പള്ളി അധികാരത്രയത്തേയും കെ. സി. വേണുഗോപാല്‍ വഴി രാഹുലിനെത്തന്നെയും ഉന്നം വെച്ചുള്ള വെടിയാണിത്. പിന്നെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങളുടെ പാര്‍ട്ടി കൊടുത്തുകൊള്ളാം. സ്റ്റാര്‍ ക്യാംപയിനേഴ്സ് പട്ടികയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉള്‍പ്പെടുത്തിയവരുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ വരില്ലെന്ന സാമാന്യ വിവരം എത്രയോ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച താങ്കള്‍ക്കറിയില്ലെങ്കില്‍ അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു.
ഇനി ഹെലികോപ്‌ടറില്‍ പണം കടത്തിയിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരും സംസ്ഥാനപൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കള്‍ അറിയണമായിരുന്നു. അതൊക്കെ പോകട്ടെ മോദിക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് താങ്കള്‍ പത്തു കോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്. അതില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേള്‍ക്കുന്നു. ഇനിയുമുണ്ട് തെരഞ്ഞെടുപ്പു കഥകള്‍. ശേഷം ഇടവേള കഴിഞ്ഞ്.”
Discussion about this post