ഡൽഹി: ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ നഴ്സുമാർ സംസാരിക്കാൻ പാടുള്ളൂവെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹിയിലെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രി. മലയാളം സംസാരിക്കാൻ പാടില്ലെന്ന ഉത്തരവാണ് ആശുപത്രി പിൻവലിച്ചത്. സർക്കുലർ പുറപ്പെടുവിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ആശുപത്രി ഭരണസമിതി വ്യക്തമാക്കി.
ആശുപത്രിക്കുള്ളിൽ ഇംഗ്ലീഷും ഹിന്ദിയും മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും ഇത് അവഗണിച്ചാൽ കർശനമായ നടപടി ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നു. നഴ്സുമാർ മലയാളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്നാണ് ഇത്തരമൊരു സർക്കുലർ ഇറക്കുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം മലയാളത്തിന് വിലക്ക് കൽപ്പിച്ച ആശുപത്രിയുടെ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് തിരുത്തൽ നടപടിയുമായി ആശുപത്രി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post