കോവിഡ് കാലത്ത് ഓൺലൈൻ വ്യാജൻമാരുടെ പ്രളയമാണ്. സ്മാർട് ഫോൺ, ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെ സാധാരണക്കാരെ വഞ്ചിക്കാനായി നിരവധി വ്യാജ വെബ്സൈറ്റുകളാണ് പ്രവർത്തിക്കുന്നത്. കേവലം 5,000 രൂപയ്ക്ക് ഐഫോൺ വാങ്ങാമെന്നൊക്കെ പരസ്യം ചെയ്യുന്ന വ്യാജൻമാരുണ്ട്. മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനികളുടെ പേരിലും വ്യാജ വിൽപന നടക്കുന്നു. ഇതിനെതിരെ കേരള പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തി. സമൂഹ മാധ്യമങ്ങൾ വഴിയാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.
പൊലീസിന്റെ മുന്നറിയിപ്പ് പോസ്റ്റ് :-
‘പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വൻവിലക്കുറവിൽ ലഭിക്കുമെന്നറിഞ്ഞാൽ ആരാണ് വാങ്ങാൻ ആഗ്രഹിക്കാത്തത് ?. ഇത്തരം അത്യാഗ്രഹങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ ഉന്നവും. ഇൻസ്റ്റാഗ്രാമിലെയും ഫെയ്സ്ബുക്കിലെയും വ്യാജപരസ്യങ്ങൾ കണ്ട്, അവിശ്വസനീയമായ വിലക്കുറവിൽ ഐഫോണും സ്മാർട് വാച്ചും വാങ്ങാൻ ഓൺലൈനായി പണമടച്ച് വഞ്ചിതരാകുന്നവരുടെ പരാതികൾ വർധിക്കുയാണ്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരന്തരം അവബോധം നൽകുന്നുണ്ടെങ്കിലും വിലക്കുറവ് കണ്ടാൽ എല്ലാം മറന്ന് അതിനു പിന്നാലെ പോകുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്. പണം നഷ്‍ടപ്പെടുമ്പോഴാണ് ഇത്തരക്കാർക്ക് തിരിച്ചറിവുണ്ടാകുന്നത്.
അമ്പതിനായിരം രൂപയ്ക്കു മുകളിൽ വിലവരുന്ന ഗാഡ്‌ജെറ്റുകൾ അയ്യായിരം രൂപക്ക് ലഭ്യമാക്കുമെന്ന വ്യാജ വാഗ്ദാനങ്ങളുടെ സാമാന്യയുക്തി പോലും മനസ്സിലാക്കാതെയാണ് ആൾക്കാർ തട്ടിപ്പിനു തലവച്ചുകൊടുക്കുന്നത്. തട്ടിപ്പിനിരയാവുന്നവരിലേറെയും വിദ്യാർഥികളും യുവാക്കളുമാണ്. കോവിഡ് പശ്ചാത്തലത്തിൽ കൂടുതലായി ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ തട്ടിപ്പും വർധിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിൽ പോപ്- അപ്പ് മെസേജുകളായാണ് പലപ്പോൾ ഇത്തരം പരസ്യങ്ങൾ എത്തുക. പരസ്യങ്ങളിലെ ലിങ്കുകളില്‍ കയറി സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന ശീലം ഒഴിവാക്കണം. പലപ്പോഴും തട്ടിപ്പുസംഘങ്ങളാവും ഇത്തരം പരസ്യങ്ങള്‍ക്കു പിന്നില്‍. കേട്ടുപരിചയവും കണ്ടുപരിചയവുമുള്ള ആധികാരികമായ വെബ്‌സൈറ്റുകളിൽ നിന്നുമാത്രം ഉൽപന്നങ്ങൾ ഓർഡർ ചെയ്യുക.
വെബ് സൈറ്റ് അഡ്രസിലെ അക്ഷരങ്ങൾ കമ്പനിയുടെ വെബ്‌സൈറ്റിൽ കാണുന്ന തരത്തിൽ കൃത്യമാണോയെന്ന് പരിശോധിക്കണം. വെബ് അഡ്രസ് സുരക്ഷിതമാണെന്നും അധികാരികമാണെന്നും ഉറപ്പാക്കണം’
Discussion about this post