ജോധ്പുർ: രാജസ്ഥാനിൽ ആറാം ക്ലാസുകാരിയെ രണ്ട് അധ്യാപകർ ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി. ജോധ്പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവിഷനിലെ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.
പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്നും കണ്ടെത്തി. 13 വയസ് പ്രായമുള്ള കുട്ടിയെ പലതവണ അധ്യാപകൻ പീഡനത്തിന് ഇരയാക്കി. മാര്‍ച്ച് മാസത്തില്‍ അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച് ബലാൽസംഗത്തിനിരയാക്കിയെന്നും മറ്റൊരു അധ്യാപകൻ ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കുട്ടി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് അധ്യാപകരും ഇപ്പോൾ ഒളിവിലാണ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. വിവരം പുറത്തുപറയരുതെന്ന് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കി. രാജസ്ഥാനിൽ കോൺഗ്രസ് ഭരണത്തിൻ കീഴിൽ ക്രമസമാധാനം തകർന്നതായും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
Discussion about this post