തിരുവനന്തപുരം: ഭീകര പ്രവർത്തനം നടത്താൻ മതം മാറി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മകളെ തിരികെ കൊണ്ടു വരണമെന്ന് തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ഭീകരവാദ പ്രവർത്തനത്തിന് മതം മാറി പോയ 4 മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടെന്ന കേന്ദ്രസർക്കാർ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നും ബിന്ദു പറയുന്നു.
അമേരിക്കൻ സേന ഉടനെ അഫ്ഗാനിസ്ഥാൻ വിടുമെന്നതിനാൽ മകളുടെ ജീവൻ അപകടത്തിലാണ്. മകൾ അഫ്ഗാനിസ്ഥാനിൽ തെറ്റു ചെയ്തു പിടിയിലായതല്ലെന്നാണ് ബിന്ദുവിന്റെ വാദം. ഇന്ത്യൻ സർക്കാരിന് എന്താണ് പ്രശ്നമെന്നും ബിന്ദു ചോദിക്കുന്നു. കേരള സർക്കാരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ടശേഷം നിയമനടപടികൾ ആലോചിക്കുമെന്നും ബിന്ദു പറയുന്നു. സർക്കാരുകൾ കൃത്യമായ നടപടിയെടുക്കാത്തതിനാലാണ് പെൺകുട്ടികൾക്ക് ഈ ഗതി വന്നത്. ഒന്നരവർഷമായി മകൾ ജയിലിലായിട്ട്. പല ബിജെപി നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ടിട്ടും നടപടിയില്ലെന്നും ബിന്ദു പറയുന്നു.
യുവതികൾ ഇപ്പോഴും അപകടകാരികളാണെന്ന അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ ബിന്ദു അവഗണിക്കുന്നു. 2013ൽ, കാസർകോട് വിദ്യാർഥിയായിരിക്കെയാണ് നിമിഷ മതം മാറി ഇസ്ലാം ആയത്. പിന്നീട് സുഹൃത്തായ പാലക്കാട് യാക്കര സ്വദേശി ബെക്സണെ വിവാഹം കഴിച്ചു. ഇയാൾ മതം മാറി ഇസ എന്ന പേര് സ്വീകരിച്ചു. ഭർത്താവുമൊന്നിച്ചു പിന്നീട് ശ്രീലങ്കയിലേക്കുപോയതായി കുടുംബത്തിനു വിവരം ലഭിച്ചു. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ഇവിടെ വെച്ച് ഐഎസ് ഭീകരനായ ഭർത്താവ് ഇസ കൊല്ലപ്പെട്ടു.
നിലവിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 408 ഭീകരവാദികളോടൊപ്പം അഫ്ഗാൻ ജയിലിൽ കഴിയുകയാണ് നിമിഷ ഫാത്തിമ. ഇവർക്ക് ഒരു കുഞ്ഞുമുണ്ട്.
Discussion about this post