തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കു സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള തുണിസഞ്ചികൾ വിതരണത്തിനായി ഓർഡർ ലഭിച്ചിരിക്കുന്നത് ഖാദി സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തിന്റെ രേഖകൾ വ്യാജമായി നിർമിച്ച് തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് ഒന്നര ലക്ഷത്തിലേറെ സഞ്ചികളാണ് കഴിഞ്ഞ 2 മാസങ്ങളിലായി കടത്തിയത്. തുണി സഞ്ചിക്കായി സിവിൽ സപ്ലൈസ് കോർപറേഷന്റെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കൊല്ലത്തെ കരുനാഗപ്പള്ളി ഡിപ്പോകളിൽ എത്തിയ സഞ്ചികളുടെ ലോഡ് സംബന്ധിച്ച് ഇനിയും സപ്ലൈകോയോ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പോ അന്വേഷിച്ചിട്ടില്ല.
ഖാദി ഗ്രാമവ്യവസായം എന്ന് അംഗീകാരമുള്ള തൈക്കാട് ആസ്ഥാനമായ കേരള എജ്യൂക്കേഷനൽ ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് സൊസൈറ്റിയുടെ (കേഡസ്) പേരിലാണു സഞ്ചികൾ കടത്തിയത്. സ്ഥാപനത്തിന്റെ ജിഎസ്ടി നമ്പർ ഉപയോഗിച്ച് വ്യാജ ഇ വെ ബിൽ നിർമിച്ചാണു സഞ്ചികൾ കടത്തിയതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും കേഡസ് ഡയറക്ടർ എൻ.ബാലഗോപാൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും സപ്ലൈകോ ഹെഡ് ഓഫിസിനും ഒരാഴ്ച മുൻപു പരാതി നൽകി. തങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നുമാണു പരാതിയിലെ ആവശ്യം.
കന്യാകുമാരിയിലെ പോയൻകുഴി മൊട്ടവിളൈയിലുള്ള സ്ഥാപനത്തിൽ നിന്നു സംസ്ഥാന ഖാദി ബോർഡിന്റെ ഓർഡർ അനുസരിച്ചാണ് ലോഡ് എത്തിച്ചതെന്നു വിവരം ലഭിച്ചതായി പരാതിയിലുണ്ട്. അമരവിള ചെക്പോസ്റ്റ് വഴിയാണു ലോഡുകൾ എത്തിയതെന്നാണു നിഗമനം. ഡിജിപി പരാതി കന്റോൺമെന്റ് പൊലീസിനു കൈമാറി. തുടർന്നു കേഡസ് ഡയറക്ടറിൽ നിന്നു മൊഴിയെടുത്തു. സ്റ്റേഷന്റെ പരിധിയിൽ വരാത്ത സ്ഥലങ്ങളിലാണു ലോഡ് എത്തിയിട്ടുള്ളതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല.
ലോഡ് എത്തിയ കാര്യവും കേഡസ് ഡയറക്ടറിൽ നിന്നു പരാതി ലഭിച്ച കാര്യവും സപ്ലൈകോ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, ഇതേക്കുറിച്ച് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് സപ്ലൈകോ അധികൃതരുടെ നിലപാട്.
നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കരുനാഗപ്പള്ളി എന്നീ ഡിപ്പോകളിലേക്ക് 50,000 വീതം സഞ്ചികളുടെ ഓരോ ലോഡ് മേയിലാണ് എത്തിയിരിക്കുന്നത്. നെയ്യാറ്റിൻകരയിലേക്കു തന്നെ 1850 സഞ്ചികളുടെ മറ്റൊരു ലോഡ് ഏപ്രിലിലും എത്തി. ഇതിൽ കരുനാഗപ്പള്ളിയിൽ എത്തിയ ലോഡ് തിരിച്ചയച്ചു. സപ്ലൈകോ അധികൃതർക്കു സംശയം തോന്നിയതിനെ തുടർന്നു കേഡസ് ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ അവരുടേത് അല്ല ലോഡ് എന്ന മറുപടി ലഭിച്ചതിനെ തുടർന്നാണു തിരിച്ചയച്ചത്.
ഭക്ഷ്യക്കിറ്റിനായി 10 ലക്ഷം സഞ്ചികൾ നിർമിക്കാൻ കേഡസിന് സപ്ലൈകോയിൽ നിന്ന് ഓർഡർ ലഭിച്ചിരുന്നു. കേഡസിനു കീഴിൽ സ്ത്രീകൾ തൊഴിലാളികളായ ചാത്തന്നൂരിലെയും മറ്റും തയ്യൽ അധിഷ്ഠിത വ്യവസായ യൂണിറ്റുകളുടെ സഹായത്തോടെയാണു സഞ്ചികൾ നിർമിച്ചു നൽകിയത്. സഞ്ചി ഒരെണ്ണം 11 രൂപ വിലയ്ക്കാണു സപ്ലൈകോ വാങ്ങുന്നത്.
ഇതേക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണു സഞ്ചി കടത്തിനു പിന്നിലെന്നാണു സംശയം. നേരത്തേ, കുടുംബശ്രീക്കു ലഭിച്ച സഞ്ചി നിർമാണത്തിന്റെ ഓർഡറിന്റെ മറവിൽ ക്രമക്കേട് നടന്നതു പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽ നിന്നു കുറഞ്ഞ വിലയ്ക്കു സഞ്ചി വാങ്ങി കുടുംബ്രശീ യൂണിറ്റ് കൂടിയ വിലയ്ക്കു സപ്ലൈകോയ്ക്കു നൽകിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി. യൂണിറ്റിന് എതിരെ നടപടിയെടുക്കാൻ നിർദേശിച്ചതായാണു ഭക്ഷ്യമന്ത്രി അറിയിച്ചത്.
Discussion about this post