തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിന് ഭീകരവാദ ബന്ധമെന്ന് സംശയം. കേസ് ഭീകര വിരുദ്ധ സ്‌ക്വാഡ് ഏറ്റെടുത്തു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കേന്ദ്ര ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ സംഘം സംഭവസ്ഥലം പരിശോധിക്കും.
ഉത്തര്‍പ്രദേശില്‍ പിടിയിലായ മലയാളി ഭീകരന്‍ നല്‍കിയ മൊഴിയാണ് പത്തനാപുരത്തേക്കുള്ള അന്വേഷണത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ കനകമലയിലും വാഗമണിലും മുമ്പ് സമാനമായ തീവ്രവാദ ക്യാമ്പുകള്‍ കണ്ടെത്തിയിരുന്നു.
രണ്ട് കേസും എന്‍.ഐ.എ അന്വേഷിക്കുകയും പല തരത്തിലെ ഗൂഢാലോചന കണ്ടെത്തുകയും ചെയ്തു. പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നില്‍ അന്തര്‍ദേശീയ ബന്ധം ഉണ്ടെന്നാണ് സംശയിക്കുന്നത്. ബോംബ് നിര്‍മ്മാണത്തിനുള്ള പരിശീലനവും അവിടെ നടന്നുവെന്നാണ് നിഗമനം.
ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍ ബാറ്ററികള്‍ എന്നിവയാണ് പത്തനാപുരത്ത് നിന്ന് തിങ്കളാഴ്ച കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും.
രണ്ട് മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. രണ്ടു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു.
Discussion about this post