തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വാരാന്ത്യ നിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന പരിധിയിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തിങ്കളാഴ്ച മുതല്‍ വീണ്ടും നിലവിൽ വരും. ബുധാനാഴ്ച നടക്കുന്ന വിലയിരുത്തലിന് ശേഷം കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും.
അവശ്യമേഖലകളിലും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്നും നാളെയും പ്രവർത്തനാനുമതി. പാല് വിതരണത്തിന് അനുമതിയുണ്ട് .ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. മെഡിക്കല്‍ സ്റ്റോറുകള്‍, പലചരക്ക്, പച്ചക്കറി കടകള്‍, മത്സ്യ-മാംസ വില്പന ശാലകള്‍, ബേക്കറി എന്നിവ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ തുറക്കാം. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്.
ട്രെയിന്‍, വിമാന ടിക്കറ്റുകളും മറ്റു രേഖകളുമുണ്ടെങ്കില്‍ യാത്രാനുമതി. വാക്സിന് എടുക്കാന്‍ യാത്ര ചെയ്യാം. കാബുകള്‍ക്കും ടാക്സികള്‍ക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐടി കമ്പനികളിലെ ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് യാത്രാനുമതി. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. വിവാഹങ്ങള്‍, ഗൃഹപ്രവേശ ചടങ്ങുകള്‍ എന്നിവ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു നടത്താം. ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം.
Discussion about this post