കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പൂർണവിരാമമിടാൻ സി.പി.എം. തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. ആരോപണങ്ങൾ അന്വേഷിക്കാൻ സി.പി.എം. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ചചെയ്ത ശേഷമാണ് പ്രശ്നം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ആരാധാനാരൂപത്തിലുള്ള ബോർഡുകളും മുദ്രാവാക്യങ്ങളുമൊക്കെയാണ് വിമർശവിധേയമായത്. സി.പി.എം. സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ ചർച്ചനടത്തുകയും വ്യക്തിപ്രഭാവമുയർത്തുന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതിനെ തടയുന്നതിന് ജയരാജൻ ജാഗ്രതകാട്ടിയില്ലെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.
എ.എൻ.ഷംസീർ, എൻ.ചന്ദ്രൻ, ടി.ഐ.മധുസൂദനൻ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിപ്രഭാവം വളർത്താൻ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജൻ്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. വ്യക്തിപരമായി പ്രത്യേക രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ പി.ജയരാജന് പങ്കില്ലെന്ന് കമ്മിഷൻ നിഗമനത്തിലെത്തി. ഇതോടെ സിപിഎം സംസ്ഥാന ഘടകത്തിൽ വർഷങ്ങളായി ഉയർന്നുനിന്ന ആരോപണത്തിന് അവസാനമായി.
സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന പോസ്‌റ്റുകൾ പ്രത്യേക്ഷപ്പെടുന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയായ പിജെ ആർമിയെ തള്ളിപ്പറഞ്ഞത് പി ജയരാജന് നേട്ടമായി. പാർട്ടി തീരുമാനങ്ങളെയും നിലപാടുകളെയും തൻ്റെ അഭ്യുദകാംക്ഷികളെന്ന പേരിൽ എതിർക്കുന്നവർ പാർട്ടിയുടെയും തൻ്റെയും ശത്രുക്കളാണെന്നും, തൻ്റെ പേരിൽ പാർട്ടിയെ വിമർശിക്കുകയും തന്നെ വേർതിരിച്ച് കാണിക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ജയരാജൻ പ്രസ്‌താവന പുറത്തിറക്കിയിരുന്നു. അന്വേഷണ കമ്മീഷന് മുന്നിൽ ഈ സാഹചര്യവും നിർണായകമായി.
സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അനുകൂലിച്ചും പുകഴ്‌ത്തിയും പ്രചാരണം ആരംഭിച്ചതോടെയാണ് പി ജയരാജൻ പ്രതിരോധത്തിലായത്. പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്‌ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ സ്ഥാപിക്കപ്പെട്ടു. പി ജയരാജനെ വിപ്ലവ നേതാവായി വാഴ്‌ത്തുന്ന പാട്ടുകളും പുറത്തുവന്നു. ഇതോടെ പി ജയരാജൻ വ്യക്തിപ്രഭാവം വളർത്താൻ ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായി. പിണറായി വിജയനടക്കം പങ്കെടുത്ത പാർട്ടി യോഗങ്ങളിൽ പി ജയരാജന് സ്വീകാര്യത വർധിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ ഫ്ലക്‌സ് ബോർഡുകൾ ഉയർന്നതും പി ജെ ആർമിയെന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ് സ്വീകരിക്കുന്ന നിലപാടുകളും അദ്ദേഹത്തിന് തിരിച്ചടിയായി. വ്യക്തിപ്രഭാവം വളർത്താൻ ശ്രമം നടക്കുന്നുവെന്നായിരുന്നു നേതൃത്വത്തിൻ്റെ കണ്ടെത്തൽ.
സമൂഹമാധ്യമളടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പി ജയരാജനെ ഉയർത്തിക്കാട്ടാൻ ശ്രമം നടത്തിയത് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്നറിയപ്പെടുന്ന ഒരു വിഭാഗം ആളുകളാണ്. സംഘപരിവാർ സംഘടനകളിൽ നിന്ന് സിപിഎമ്മിൽ എത്തി കണ്ണൂർ തളാപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് നീക്കത്തിന് പിന്നിൽ. എന്‍ ധീരജ് കുമാര്‍ എന്നയാളാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇയാളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരസ്യ പ്രതിഷേധമടക്കമുള്ള പ്രവർത്തനങ്ങൾ ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post