ഡൽഹി: ബംഗാളിൽ നടക്കുന്നത് ഏകാധിപത്യത്തിന്റെ അഴിഞ്ഞാട്ടമെന്ന് ബിജെപി എം പി സ്വപൻ ദാസ്ഗുപ്ത. 1960കളിൽ ചൈനയിൽ മാവോ സേ തൂങ്ങിന്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക വിപ്ലവത്തിന് സമാനമായ അക്രമങ്ങളാണ് ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളിൽ ബിജെപി പ്രവർത്തകരെ തല മുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് തൃണമൂൽ അംഗത്വമെടുപ്പിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സ്വപൻ ദാസ്ഗുപ്ത. ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന്റെ നാളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എതിരാളികളെ പരസ്യമായി ജനകീയ വിചാരണ ചെയ്തിരുന്നു. ചുവപ്പ് സേന അവരെക്കൊണ്ട് പരസ്യമായി മാപ്പ് പറയിക്കുകയും ബുദ്ധ ഭിക്ഷുക്കളെക്കൊണ്ട് ബുദ്ധവിഹാരങ്ങൾ നശിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ബംഗാളിൽ നിലവിൽ സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച കലാപങ്ങളിൽ ഇതുവരെ 3,243 പേർക്ക് നേരിട്ട് ദുരന്തങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ സാഹചര്യം അപകടകരവും ഭീതിദവുമാണെന്ന് ഗവർണ്ണർ ജഗദീപ് ധാങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ കലാപവുമായി ബന്ധപ്പെട്ട വാർത്തകൾ അപ്പാടെ നിഷേധിക്കുന്ന സമീപനമാണ് മമത സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
Discussion about this post