തിരുവനന്തപുരം: ഭാര്യയെ തല്ലുന്നത് ആണത്തമാണെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേത് എന്ന യാഥാര്‍ത്ഥ്യം അതീവ ഖേദകരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വാക്കുകൾ ആവേശത്തോടെ ഏറ്റെടുത്ത് സിപിഎം അണികൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുമ്പോൾ അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പഴയ കേസ് കുത്തിപ്പൊക്കി ട്രോൾ മഴ തീർക്കുകയാണ് മറുപക്ഷം.
മുഹമ്മദ് റിയാസിനെതിരെ മുന്‍ ഭാര്യ ഡോക്ടര്‍ സമീഹ സെയ്തലവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. കഴിഞ്ഞ 11 വര്‍ഷം താന്‍ ശാരീരികവും മാനസികവും ആയി കടുത്ത പീഡനങ്ങളാണ് അനുഭവിയ്ക്കുന്നതെന്നായിരുന്നു പരാതിയിലുള്ളത്.
റിയാസ് തന്നെ 2004 മുതല്‍ മര്‍ദിക്കാറുണ്ടെന്നും തന്റെ സ്വര്‍ണം മുഴുവന്‍ കൈക്കലാക്കി മക്കളെ വീട്ടില്‍ നിര്‍ത്തി ഒഴിഞ്ഞു പൊയ്ക്കൊള്ളാനാണു പറഞ്ഞതെന്നും സമീഹ പരാതിയില്‍ ആരോപിച്ചിരുന്നു. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റിയാസ് പരാജയപ്പെട്ടത് താന്‍ മൂലമാണെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.
2002 മേയ് 27നാണ് റിയാസിന്റെയും സമീഹയുടേയും വിവാഹം നടന്നത്. 70 പവന്‍ സ്വര്‍ണമാണു നല്‍കിയിരുന്നത്. 10 പവന്‍ മെഹറായും നല്‍കി. സ്വര്‍ണം വേണ്ടെന്നാണു റിയാസിന്റെ കുടുംബക്കാരുടെ നിലപാട്. എന്നാല്‍ വിവാഹത്തിനു ശേഷം വീട്ടുകാര്‍ സ്വര്‍ണത്തിന്റെയും പണത്തിന്റെയും കാര്യത്തില്‍ വാശി പിടിച്ചു തുടങ്ങിയെന്നും സമീഹ പരാതിയില്‍ പറയുന്നുണ്ടായിരുന്നു.
ഈ പരാതി പിന്നീട് ഒത്തുതീര്‍പ്പാക്കി ഇരുവരും വിവാഹമോചനം നേടിയിരുന്നു. തുടർന്നാണ് മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകൾ വീണയെ വിവാഹം കഴിച്ചത്.
Discussion about this post