ഡൽഹി: സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മൂന്നു പേരുടെയുമായി ആകെ 9371 കോടി രൂപയാണ് ഇഡി കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റിയത്. ഇവർ നടത്തിയ തട്ടിപ്പിന്റെ വലുപ്പം മനസ്സിലാക്കുന്നതിനാണു നടപടിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മൂന്നു വ്യവസായികളുടെയും 18,170 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനും നടപടിയായി. ഇതിൽ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലാണ്. ഇന്ത്യ വിട്ടു വിദേശങ്ങളിൽ കഴിയുന്ന മൂന്നു പേരെയും തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു കേന്ദ്ര സർക്കാർ പറയുന്നു. വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇവർ മുങ്ങിയതോടെ പൊതുമേഖലാ ബാങ്കുകൾക്കു ആകെ 22,585 കോടിയുടെ നഷ്ടമാണുണ്ടായത്. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കുകളുടെ നഷ്ടത്തിന്റെ 80.45 ശതമാനത്തിനു തുല്യമാണ്.
യുകെയിലാണു മല്യയും നീരവ് മോദിയുമുള്ളത്. മെഹുൽ ചോക്സി ഡൊമിനിക്കയിലും. മുതലും പലിശയുമായി ഇന്ത്യയിലെ 7 പൊതുമേഖലാ ബാങ്കുകൾക്കും ഒരു സ്വകാര്യ ബാങ്കിനുമായി 12,500 കോടി രൂപയാണു മല്യ നൽകാനുള്ളത്. മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലാണ്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്.
നീരവും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നാണു തട്ടിപ്പ് നടത്തിയത്. ലണ്ടനിലെ ജയിലിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. 2018 മുതൽ താമസിച്ചിരുന്ന ആന്റിഗ്വയിൽനിന്നു ക്യൂബയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു ചോക്സി കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ പിടിയിലായത്. ഇപ്പോൾ അവിടെ ജയിലിലാണ്.
Discussion about this post