ഇസ്ലാമാബാദ്: വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിൽ നാണം കെട്ട് പാകിസ്ഥാൻ. മയക്കുമരുന്ന് പരിശോധന നടത്തേണ്ട പകുതി പൊലീസുകാരും മയക്കുമരുന്നിന് അടിമകളാണ് എന്ന റിപ്പോർട്ടാണ് പാകിസ്ഥാന് അപമാനമായിരിക്കുന്നത്. പാക് പഞ്ചാബിലെ കസൗർ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് പകുതി പൊലീസുകാരും മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. കോൺസ്റ്റബിൾമാർ മുതൽ പിഎസ്പി ഉദ്യോഗസ്ഥർ വരെയുള്ളവരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. 48 സാമ്പിളുകൾ പരിശോധിച്ചതിൽ 24 എണ്ണവും പോസിറ്റീവ് ആവുകയായിരുന്നു.
മയക്കുമരുന്ന് മാഫിയ സൗജന്യമായാണ് പൊലീസുകാർക്ക് ഇവ വിതരണം ചെയ്യുന്നത്. ഇതിന് പ്രത്യുപകാരമായി ഇവർ പരിശോധനകളിൽ കണ്ണടയ്ക്കുന്നു. ഇതിന്റെ ഫലമായി രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം പൊടിപൊടിക്കുകയാണെന്ന് ‘ഡോൺ‘ പത്രം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post