ഡൽഹി: ഇന്ത്യയിൽ നടക്കുന്ന നിർബന്ധിത മത പരിവർത്തനങ്ങളിൽ പാകിസ്ഥാനും വിവാദ മതപ്രഭാഷകൻ സാകിർ നായികിനും പങ്കെന്ന് റിപ്പോർട്ട്. ശാരീരിക അവശതകളുള്ള കുട്ടികളെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുന്ന ഒരു സംഘത്തെ കഴിഞ്ഞ ദിവസങ്ങളിൽ ഉത്തർ പ്രദേശ് ഭീകര വിരുദ്ധ സേന പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ദേശീയ മാധ്യമമായ ടൈംസ് നൗ ആണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
ഇസ്ലാമിലേക്ക് മതം മാറിയാൽ സൗജന്യ ചികിത്സയും ജോലിയും സമ്പാദ്യവും യുവാക്കൾക്ക് വാഗ്ദാനം ചെയ്തിരുന്നു. പാകിസ്ഥാനിൽ നിന്നാണ് പ്രതികൾക്ക് ഇതിനുള്ള ഫണ്ട് ലഭിച്ചിരുന്നത് എന്നാണ് സൂചന. സാകിർ നായികിന്റെ പ്രഭാഷണങ്ങളാണ് പ്രതികൾ മതപരിവർത്തനത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ഉത്തർ പ്രദേശിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. കേസിൽ ആഴത്തിലുള്ള അന്വേഷണം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മതപരിവർത്തനത്തിന് വിധേയരാക്കപ്പെട്ട കുട്ടികളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കേസിന്റെ വിവരങ്ങൾ പുറത്തു വന്നപ്പോഴാണ് തങ്ങളുടെ മക്കൾ മതപരിവർത്തനം ചെയ്യപ്പെട്ട വിവരം ഇവർ അറിയുന്നത്.
മതപരിവർത്തന സംഘത്തിന് ഫണ്ട് വരുന്നത് പാക് ചാരസംഘടനയായ ഐ എസ് ഐ മുഖേനയാണെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. മുഫ്തി ഖാസി ജഹാംഗീർ ആലം ഖാസിമി, മുഹമ്മദ് ഉമർ എന്നിവരായിരുന്നു പിടിയിലായത്.
താൻ ആയിരം പേരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തതായി പിടിയിലായ മുഹമ്മദ് ഉമർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇസ്ലാമിലേക്ക് സ്വയം മതം മാറിയ ഇയാളുടെ ആദ്യകാല നാമം ഗൗതം എന്നായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post