ആലപ്പുഴ: അഭിമുഖത്തിന് ഹാജരായെങ്കിലും നിയമനം ലഭിക്കാത്ത തന്റെ പേരില്‍ മറ്റൊരാള്‍ ജോലിചെയ്യുന്നുണ്ടെന്ന ഉദ്യോഗാര്‍ഥിനിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അറ്റന്റന്റ് ഗ്രേഡ് 2 തസ്‌തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച തിരുവനന്തപുരം പൗഡിക്കോണം സ്വദേശിനി എസ്. സുകന്യയുടെ പരാതിയിന്മേൽ ആണ് നടപടി.
എസ്. സുകന്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എല്ലാ രേഖകളും സഹിതം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് കമ്മിഷനംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പരാതിക്കാരിയായ സുകന്യ 2018 ജൂണ്‍ 19 നാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നുള്ള പട്ടിക പ്രകാരം ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. രണ്ടു വര്‍ഷത്തിനു ശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അന്വേഷിച്ചപ്പോള്‍ താന്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിലെ അറ്റന്റന്റ് ഗ്രേഡ് 2 തസ്‌തികയില്‍ ജോലിചെയ്യുന്നതായാണു വിവരം ലഭിച്ചതെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍ തപാല്‍ വഴിയോ ഫോണ്‍ വഴിയോ തനിക്ക് ആലപ്പുഴ ഡി.എം.ഒ ഓഫീസില്‍നിന്നും നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. ഇതില്‍ തിരിമറിയുണ്ടെന്നും സ്വാഭാവിക നീതിയുടെ നിഷേധം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. പരാതി വാസ്‌തവമാണെങ്കില്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ജൂലൈയില്‍ ആലപ്പുഴയില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
Discussion about this post