കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സി.പി.എമ്മിന്റെ പങ്കാളിത്തം തെളിഞ്ഞു വരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .
”രാമനാട്ടുകരയിലുണ്ടായ അപകട മരണത്തെ തുടര്‍ന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടയുടന്‍ ഈ കള്ളക്കടത്ത് സംഘം സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ളതാണെന്ന് താന്‍ പറഞ്ഞിരുന്നു. കരിപ്പുര്‍ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടുന്നു. ആ അന്വേഷണം എങ്ങുമെത്തുന്നില്ല. കാരണം, അതില്‍ പങ്കാളികളായിരിക്കുന്ന പലരും സിപിഎമ്മിന്റെ സജീവ പങ്കാളികളോ നേതാക്കളോ ആണെന്നതാണ്. സംഘത്തിന് നേതൃത്വം നല്‍കുന്നത് സി.പി.എമ്മിന്റെ ക്രിമിനല്‍ സംഘടങ്ങളാണ്. കൊലപാതക കേസുകളില പ്രതികളൂം ജയില്‍ കഴിയുന്നവരും പുറത്തുനടക്കുന്നവരുമാണ് അന്വേഷണം നേരിടുന്നത്”. അദ്ദേഹം പറഞ്ഞു .
ഈ കേസ് സി.പി.എമ്മിലേക്ക് എത്തുമെന്ന് മനസ്സിലായതോടെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറി മുന്‍കൂര്‍ ജാമ്യമെടുത്ത് വാര്‍ത്തസമ്മേളനം നടത്തിയത്. കണ്ണൂർ ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ സി.പിഎം പ്രതിഷേധം നടത്തുമെന്നാണ് പറയുന്നത്. ഈ സംഘങ്ങളെല്ലാം സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയ്‌ക്കൊപ്പവും മറ്റ് നേതാക്കള്‍ക്കൊപ്പവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പവും ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കൊപ്പവും ഇവര്‍ നില്‍ക്കുന്ന ഫോട്ടോയും റെഡ് വോളന്റിയര്‍ യൂണിഫോം ധരിച്ച് നില്‍ക്കുന്ന ചിത്രവുെമാക്കെ പുറത്തുവന്നിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളിലും പരിപാടികളിലും എങ്ങനെ പങ്കെടുക്കാന്‍ കഴിയും. പാര്‍ട്ടി ചിഹ്നവും കൊടിയും എങ്ങനെ സമൂഹ മാധ്യമങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. എ.കെ.ജി സെന്ററില്‍ എത്താനും നേതാക്കളുമായി ബന്ധപ്പെടാനും കഴിയുന്നത് എങ്ങനെയാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
”കൊള്ളസംഘത്തിന്റെ ഒളിപ്പിച്ച കാര്‍ സി.പി.എമ്മിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് കടത്തിയത്. കസ്റ്റംസ് പിടിച്ചെടുക്കുമെന്ന കണ്ടതോടെയാണ് കടത്തിക്കൊണ്ടുപോയത്. കാര്‍ ഉന്നതനായ സി.പി.എം നേതാവിന്റെതാണ്. മാത്രമല്ല, പാര്‍ട്ടി ബന്ധം വളരെ വ്യക്തമായി പുറത്തുവരുന്നത്. സഹകരണ ബാങ്കിലെ ജീവനക്കാരാണ് ഈ നേതാവ്. കള്ളക്കടത്തിലെ പണം സഹകരണ സ്ഥാപനങ്ങള്‍ വഴി നിക്ഷേപിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
കൊള്ളസംഘങ്ങള്‍ക്ക് ലൈക്ക് അടിക്കരുതെന്ന് പറഞ്ഞ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഹലാല്‍ ബാങ്കിന്റെ (ഇസ്ലാമിക ബാങ്ക്) കണ്ണുര്‍ ജില്ലയിലെ ചുമതലക്കാരനാണ്. മേഖല സെക്രട്ടറിയുടെ കാറാണ് കള്ളക്കടത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഈ സെക്രട്ടറി സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിലെ അപ്രൈസറാണ്.
കൊടുവള്ളിയില്‍ കാരാട്ട് റസാഖിന്റെയും കാരാട്ട് ഫൈസലിന്റെയും ബന്ധങ്ങളാണ് സി.പി.എം ഈ കളളക്കടത്തിന് ഉപയോഗിക്കുന്നത്. കാരാട്ട് റസാഖിന്റെ എം.എല്‍.എ സ്ഥാനവും കാരാട്ട് ഫൈസലിന്റെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനവും ഇതെല്ലാം വളരെ വ്യക്തമായി കാണിച്ചുതരുന്നത് സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളും ക്രിമിനല്‍ സംഘങ്ങളുമാണെന്നാണ്. തിരുവനന്തപുരത്തെ സ്വര്‍ണക്കള്ളക്കടത്തിലും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മുതിര്‍ന്ന മന്ത്രിമാരില്‍ നിന്നും വരെ കള്ളക്കടത്ത് സംഘത്തെ സഹായിച്ചിരിക്കുകയാണ്.
കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിനു പിന്നില്‍ സി.പി.എമ്മാണ്. അതുകൊണ്ടാണ് അന്വേഷണം ഇപ്പോള്‍ മരവിച്ചിരിക്കുന്നത്. രാമനാട്ടുകര അപകടത്തിന്റെ അന്വേഷണം എവിടെയെത്തി. സി.പി.എം നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടതോടെയാണ് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഹരിശ്ചന്ദ്രന്‍ ചമയുന്നത്. കള്ളക്കടത്തു നടത്തുന്നതും ക്വട്ടേഷന്‍ നടത്തുന്നതും അവര്‍ക്കെതിരെ സമരം നടത്തുന്നതും സി.പി.എം തന്നെയാണ്. കേരളത്തില്‍ മുഴുവന്‍ ഇതാണ് നടക്കുന്നത്.
വനിത കമ്മീഷനിലെ ചെയര്‍പേഴ്‌സനെ ജനങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് പുറത്താക്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി എത്ര വലിയ സ്ത്രീധന മരണങ്ങളാണ് നടക്കുന്നത്. ഇത്തരം കേസുകളില്‍ സി.പി.എം ഇടപെടുന്നു. പോലീസ് നിഷ്‌ക്രീയമായി നോക്കിനില്‍ക്കുകയാണ്. എന്നിട്ട് ഇപ്പോള്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സമരംചെയ്യുമെന്ന് പറയുന്നത്. എല്ലാ കേസുകളിലും ഇത്തരം ഇരട്ടത്താപ്പാണ് കാണുന്നത്.
മരംമുറിക്ക് പിന്നിലും ഇത്തരം സംഘങ്ങളാണ്. പോലീസിന്റെ സഹായത്തോടെയാണ് പരിശോധന കൂടാതെ ലോറികള്‍ കടന്നുപോയത്. മാഫിയ , കൊള്ള സംഘങ്ങളുമായുളള സി.പി.എം ബന്ധമാണ് കാണിക്കുന്നത്. സര്‍ക്കാരിന്റെ തണലിയലാണ് ഈ സംഘങ്ങള്‍ വിലസുകയാണ്. ഇതിനെതിരെയാണ് സി.പി.എം സമരം നടത്തേണ്ടത്.
ഇത്തരം ക്വട്ടേഷന്‍ കേസുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പി റാങ്കിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കണം. പോലീസ് കസ്റ്റംസിനോട് നിസഹകരിക്കുകയാണ്. ആ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. കള്ളക്കടത്ത് സംഘത്തില്‍ നിന്ന് പണം ഇസ്ലാമിക ബാങ്കിലേക്കും സഹകരണ ബാങ്കുകളിലേക്കും എത്രപോയി എന്നു കണ്ടെത്തണം. സഹകരണ ബാങ്കുകളില്‍ നിന്നാണ് സി.പി.എമ്മിലേക്ക് പണമെത്തുന്നത്”. അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരായ കോഴ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തട്ടെ. കേരളത്തില്‍ തെളിയാതെ കിടക്കുന്ന കേസുകള്‍ ഉണ്ടെങ്കില്‍ അതും തന്റെ തലയില്‍ കെട്ടിവച്ചോട്ടെയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ യുവമോര്‍ച്ച ബി.ജെ.പിക്കെതിരെ രംഗത്തുവന്നുവെന്ന പ്രചാരണം ശരിയല്ല. അവിടെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ടെങ്കില്‍ അതിന്റേതായ കാരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post