കോഴിക്കോട്: രണ്ട് മക്കളുടെ അമ്മയായ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസ്. കോഴിക്കോട് വടകരയിലാണ് സംഭവം.
ഡിവൈഎഫ്ഐ പതിയേക്കര മേഖല സെക്രട്ടറി ലിജീഷിനും വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനുമെതിരെയാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാബുരാജാണ് ആദ്യം പീഡിപ്പിച്ചത്. മൂന്ന് മാസം മുൻപ് രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ ബാബുരാജ് പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം ഭർത്താവിനേയും നാട്ടുകാരേയും അറിയിക്കും എന്നു പറഞ്ഞ ശേഷവും ഇയാൾ പീഡനം തുടർന്നു.
തുടർന്ന് ഡിവൈഎഫ്ഐ നേതാവ് ലിജീഷ് യുവതിയുടെ വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങൾ തനിക്കറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതോടെ മാനസിക സമ്മർദ്ദത്തിനടിപ്പെട്ട യുവതി ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്.
യുവതിയുടെ പരാതി വിശദമായി പരിശോധിച്ച പൊലീസ് 164 പ്രകാരം രഹസ്യമൊഴി എടുത്ത ശേഷമാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. സംഭവത്തിൽ ആരോപണവിധേയരായ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം അറിയിച്ചു. എന്നാൽ പൊലീസ് ഇതുവരെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post