കാസർഗോഡ് : ഹൈഡ്രോ വീഡ് ഇനത്തില്‍പ്പെട്ട മുന്തിയ ഇനം കഞ്ചാവുമായി കാസർഗോഡ് സ്വദേശിയായ യുവാവും മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തമിഴ് യുവതിയും പിടിയില്‍. വിദേശത്തു ഡോക്ടറായ കാസർകോട് സ്വദേശി നദീർ എന്നയാളാണു മുഖ്യപ്രതി. ഇയാൾക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു രശ്മി മുരുഗന്‍ രജിതയുമാണ് മംഗളൂരു പൊലീസിന്‍റെ പിടിയിലായത്. മിനു എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്.
മുന്തിയ ഇനം കഞ്ചാവായ ഹൈഡ്രോ വീഡ് ഒരുകിലോ 200 ഗ്രാമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണ കഞ്ചാവിന്‍റെ പതിന്മടങ്ങ് വിലയാണ് ഹൈഡ്രോ വീഡ് വിഭാഗത്തിലെ കഞ്ചാവിനെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു, ഉള്ളാള്‍, ദര്‍ലക്കട്ട, ഉപ്പള, കൊണാജെ, കാസര്‍കോട് മേഖലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരാണിവര്‍.
ആറുമാസത്തിനിടെ ഡിസിപി ഹരിറാം ശങ്കറിന്‍റെ നേതൃത്വത്തില്‍ ഒന്നരക്കോടി രൂപയുടെ കഞ്ചാവ് മംഗളൂരുവില്‍ മാത്രം പിടിച്ചെടുത്തിട്ടുണ്ട്. മംഗളൂരുവില്‍ പൊലീസ് പരിശോധന ശക്തമായതോടെ കഞ്ചാവ് കടത്തുസംഘം ഉപ്പള കേന്ദ്രീകരിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസ് നടക്കുന്നത് മംഗളൂരുവില്‍ ആണെങ്കിലും കഞ്ചാവ് കടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളി യുവാക്കളാണ്.
Discussion about this post