മാഡ്രിഡ്: കാഴ്ചശക്തി കുറഞ്ഞ മകന് വേണ്ടി ഏഴു കോടിയുടെ അത്ഭുത കണ്ണട നിർമ്മിച്ചിരിക്കുകയാണ് സ്പെയിൻകാരായ ദമ്പതിമാർ. പിച്ചവച്ച് നടക്കാൻ പഠിക്കുന്ന സമയത്ത് പടിക്കെട്ടുകൾ കയറാനും മുന്നിലെ തടസങ്ങൾ ഒഴിവാക്കാനും മകൻ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ജേയ്മി പ്യൂഗും ഭാര്യ കോൺസ്റ്റൻസ ലുസേറോയും കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് എത്തിച്ചത്.
കുട്ടിക്ക് കാഴ്ച കുറവാണ് എന്ന് തിരിച്ചറിഞ്ഞതോടെ ചികിത്സിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ ചികിത്സിച്ച് നേരെയാക്കുവാൻ സാധിക്കുകയില്ലെന്ന് ബോദ്ധ്യമായതോടെ എൻജിനീയർ ആയ പ്യൂഗും ഡോക്ടറായ അദ്ദേഹത്തിന്റെ ഭാര്യയും, മകന് വേണ്ടി പ്രത്യേകം കണ്ണട ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.
900,000 യൂറോ (ഏഴു കോടി ഇന്ത്യൻ രൂപ) ചിലവിലാണ് അവർ മകന് വേണ്ടി കണ്ണട നിർമ്മിച്ചത്. ഒറ്റനോട്ടത്തിൽ കണ്ടാൽ വീഡിയോ ഗെയിം കളിക്കാൻ ഉപയോഗിക്കുന്ന കണ്ണടകളാണെന്ന് പറയുന്ന ഇവ ഒരു 3ഡി ഇമേജ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കണ്ണട ഉപയോഗിക്കുന്ന വ്യക്തിയുടെ മുന്നിൽ ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ വന്നാൽ കണ്ണട ഈ വ്യക്തിക്ക് മുന്നറിയിപ്പ് നൽകും. കൂടാതെ ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനെ കേന്ദ്രീകരിച്ച് അവയെ വലുതാക്കാനും ആ വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഈ കണ്ണടയ്ക്ക് കഴിയും.
ഈ കണ്ണട വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാനും പ്യൂഗ് തീരുമാനിച്ചിട്ടുണ്ട്. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ പ്രത്യേകമായി നിർമ്മിക്കുന്ന ഈ കണ്ണടകൾ വിപണിയിൽ ഏകദേശം 4900 യൂറോ (നാല് ലക്ഷം രൂപ) നിരക്കിൽ വിൽക്കാനാണ് പദ്ധതി. ഈ വർഷം തന്നെ കണ്ണട സ്പെയിനിലെയും ഡെന്മാർക്കിലേയും വിപണിയിൽ എത്തിക്കുവാനാണ് പ്യൂഗിന്റെ ശ്രമം. ഭാവിയിൽ ഇവയിൽ ശബ്ദനിർദേശങ്ങളും ഗൂഗിൾ മാപ്പും ചേർക്കാനും ആലോചനയുണ്ടെന്നും പ്യൂഗ് പറയുന്നു.
Discussion about this post