ജന്മജന്മാന്തര പാപ കറകൾ കഴുകി കളഞ്ഞ് ആത്മാക്കൾക്ക് മോക്ഷപ്രാപ്തിക്കായി ബലിച്ചോറ് അർപ്പിച്ച് ഇറങ്ങുന്നവരുടെ ഒരു തുള്ളി കണ്ണീര് വീണ് കുതിർന്ന മണ്ണ്- തിരുനെല്ലി. മലയാളികളുടെ പുണ്യമാണ് ഈ തിരുനെല്ലിയും, തിരുനെല്ലിയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രവുമെന്നാണ് വിശ്വാസം. ജമദ മഹര്‍ഷിയും ആധുനികയുഗത്തിലെ പരിഷ്‌കര്‍ത്താവായ ശങ്കരാചാര്യരും ബലിതര്‍പ്പണം നടത്തിയതും ഇവിടെത്തന്നെയാണ്.
ഓര്‍മകളുടെ പുണ്യത്തില്‍ ഉറ്റവരുടെ ആത്മാക്കള്‍ ഇവിടെ ഉറങ്ങുമ്പോള്‍ പാപനാശിനിക്കരയിലെ കല്ലിലിരുന്ന് ദര്‍ഭ മോതിരമണിഞ്ഞ് ഒരു നുള്ള് എള്ളും പൂവും നല്‍കി മോക്ഷം നേടി തിരിച്ചുനടക്കുന്നവരാണ് തിരുനെല്ലിയില്‍ നിന്നുമുള്ള വഴികളിലെല്ലാമുളളത്.
വയനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണകാശി എന്നൊരു വിളിപ്പേരും തിരുനെല്ലിക്കുണ്ട്. പ്രാചീനകാലം മുതലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സർവാഭരണ വിഭൂഷിതനായ മഹാവിഷ്ണുവാണ്. നാലുവശത്തും കുന്നുകള്‍ നിറഞ്ഞ ഈ ക്ഷേത്രം പുരാതനകാലം മുതല്‍ ഹിന്ദുക്കളുടെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണ്. എന്നാണ് ക്ഷേത്രനിര്‍മാണം എന്നതിനെക്കുറിച്ച് രേഖകളൊന്നും ലഭ്യമല്ല. എങ്കിലും 962 നും 1019 നും ഇടയിലുള്ള കാലത്താണ് ക്ഷേത്രം നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്.
കിണറില്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം എന്ന പ്രത്യേകതയും തിരുനെല്ലിക്ക് സ്വന്തമാണ്. ബ്രഹ്മഗിരിയിലെ ശുദ്ധജലം അങ്ങകലെയുള്ള മലഞ്ചെരിവുകളില്‍ നിന്നും കല്‍പ്പാത്തിയിലൂടെയാണ് തിടപ്പള്ളിയിലെത്തുന്നത്.
കര്‍ണാടകയില്‍ നിന്നും വന്ന കെട്ടിലമ്മയാണ് ക്ഷേത്രത്തിലേക്ക് കിലോമീറ്ററുകളോളം നീളത്തില്‍ കല്‍പ്പാത്തി നിര്‍മിക്കാനുള്ള ചെലവുകള്‍ വഹിച്ചത്. ഇതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
30 കരിങ്കൽ തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൽ ബലി തർപ്പണം നടത്തിയാൽ മരിച്ചവരുടെ ആത്മാവ് ഭഗവദ് പാദങ്ങളിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്ന വിശ്വാസമുണ്ട്.
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രധാനമായും നാലു വാവുകള്‍ക്കാണ് പ്രസക്തി. കര്‍ക്കടവാവ്, തുലാവാവ്, കുംഭവാവ്, വൈശാഖവാവ് എന്നിവയാണത്. കര്‍ക്കടക വാവിന് പതിനായിരങ്ങളാണ് പാപനാശിനിയില്‍ മുങ്ങിക്കുളിച്ച് ബലിയര്‍പ്പിക്കുക. അമ്പലത്തോട് ചേര്‍ന്ന് അറുപത്തിനാല് തീര്‍ത്ഥങ്ങള്‍ മുമ്പ് ഉണ്ടായിരുന്നു എന്ന് നിഗമനമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ത്ഥം.
ഇവിടുത്തെ ഉത്സവുമായി ചേര്‍ത്താണ് കാര്‍ഷിക കലണ്ടര്‍ പോലും. ചേകാടിയില്‍ ചെട്ടിമാരുടെ ഗന്ധകശാല പാടങ്ങള്‍ തൊട്ട് ബേഗൂരിലെ ആദിവാസികളുടെ മുത്താറി പാടങ്ങള്‍ വരെ തിരുനെല്ലിയുടെ ഉത്സവങ്ങള്‍ക്ക് കാതോര്‍ത്തു നില്‍ക്കുന്നു. ഗ്രാമീണതയുടെ കുലീനമായ കാഴ്ചകള്‍ ഇന്നും തിരുനെല്ലിയില്‍ നിന്നും അടര്‍ന്ന് മാറിയിട്ടില്ല. സമ്പന്നതയുടെ വലിയ അടയാളങ്ങള്‍ ഒട്ടും തന്നെയില്ലാത്ത തിരുനെല്ലിയുടെ ഗ്രാമചിത്രം കാടിന്റെ നടുവിലെ അപൂര്‍വ്വ കാഴ്ചയാണ്.
കേരളത്തിന്റെ അതിര്‍ത്തികള്‍ പിന്നിട്ട് ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് ഇതിനകം ഖ്യാതി പടര്‍ന്ന് ഈ ക്ഷേത്രം സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരുപോലെ വിസ്മയം പകരുന്നു. തെറ്റ് റോഡ് പിന്നിട്ട് നിബിഡവനങ്ങള്‍ക്ക് ഇടയിലൂടെ അമ്പലത്തിലേക്കുള്ള യാത്രതന്നെ മനസ്സിന് കുളിര്‍മ പകരുന്നതാണ്.
മണിപ്രവാളകാലകൃതിയായ ഉണ്ണിയച്ചീചരിതത്തിലും ഭാസ്‌കരരവിവര്‍മയുടെ തിരുനെല്ലി ശാസനത്തിലും വരെ ഈ ക്ഷേത്രത്തെക്കുറിച്ച് വിവരങ്ങളുണ്ട്. സംഘകാലത്തില്‍ പൂഴിനാട്ടില്‍ ഉള്‍പ്പെട്ടപ്രദേശമായിരുന്നു തിരുനെല്ലി.
തിരുനെല്ലിയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് തൃശ്ശിലേരി മഹാദേവക്ഷേത്രം. തിരുനെല്ലി ക്ഷേത്രത്തിലേക്കുളള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനെല്ലിയില്‍ ബലിയിടാന്‍ പോകുന്നവരെല്ലാം തന്നെ തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു ശേഷം, തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നതാണ് പഴയ ആചാരം. കിഴക്ക് ദര്‍ശനമായുളള പരമശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സ്വയംഭൂവായ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എങ്കിലും വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതെന്നും വിശ്വസിക്കുന്നു.
ജലദുര്‍ഗയാണ് ഇവിടെ ഒരു പ്രധാന പ്രതിഷ്ഠ. ഈ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും എല്ലാ കാലാവസ്ഥയിലും ഒരേ നിരപ്പില്‍ വെള്ളം നില്‍ക്കുന്നു. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീര്‍ഥകുളത്തിലെത്തുന്നതും ജലദുര്‍ഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. ജലദുര്‍ഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും, അതിനു ചുറ്റുമുള്ള ജലം സര്‍വരോഗ സംഹാരിയാണെന്നും കരുതപ്പെടുന്നു.
തിരുനെല്ലിയിലെ മറ്റൊരാകർഷണമാണ് ബ്രഹ്മഗിരി മലനിരകളിൽ നിന്നുൽഭവിക്കുന്ന പാപനാശിനി നദി. ഏകദേശം 15 അടി വീതിയും ഒരു മീറ്റർ ആഴവുമാണ് ഈ അരുവുവിയുടെ മിക്ക ഭാഗത്തും. ഒരിക്കലും ഈ അരുവിയുടെ ഒഴുക്ക് നിലയ്ക്കാറില്ല. മനുഷ്യന്റെ പാപങ്ങൾ തീർക്കാൻ ഈ അരുവിക്ക് കഴിയുമെന്നാണ് ഐതിഹ്യം. ബ്രഹ്മഗിരിയിലെ ഉത്ഭവമായ ഈ അരുവി കാളിന്ദി നദിയിൽ ചേരുന്നു.
ബ്രഹ്മാവിന്റെ പാദസ്പർശം സിദ്ധിച്ചതിൽ ബ്രഹ്മഗിരി എന്ന പേര് ഈ പർവ്വത നിരയ്ക്ക് ലഭിച്ചെന്നാണ് വിശ്വാസം. ബ്രഹ്മഗിരിയിലെ ദുർഗമമായ വനാന്തരങ്ങളിൽ പക്ഷിപാതാളം, ഗരുഡപ്പാറ, ഭൂതത്താൻ കുന്ന് തുടങ്ങിയ സ്ഥലങ്ങൾ സാഹസികരെ ആകർഷിക്കുന്നു. ഉറ്റവരുടെ ഓര്‍മകള്‍ ബ്രഹ്മഗിരിയോളം വളര്‍ന്ന് നില്‍ക്കുമ്പോള്‍ തലമുറകളുടെ കണ്ണികള്‍ ഇവിടെ കൈകോര്‍ത്ത് നില്‍ക്കുന്നു.
https://www.youtube.com/watch?v=DfLzUKNJ1ho
Discussion about this post