ഡൽഹി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സംവരണാനുകൂല്യത്തിന് അർഹരായ വിഭാഗങ്ങളെ കണ്ടെത്തി വിജ്ഞാപനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും അധികാരം ലഭിക്കുന്നു. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും, നിയമമന്ത്രാലയത്തിന്റെ അഭിപ്രായംകൂടി അറിഞ്ഞശേഷമായിരിക്കും തീരുമാനമെന്നും സാമൂഹികക്ഷേമ മന്ത്രി തവർചന്ദ് ഗഹ്‌ലോത് പറഞ്ഞു.
ദേശീയ പിന്നാക്കവിഭാഗ കമ്മിഷന് ഭരണഘടനാ പദവി നൽകിക്കൊണ്ട് 2018-ൽ ഭരണഘടന ഭേദഗതി ചെയ്തതിന് (102-ാം ഭേദഗതി) തുടർച്ചയായിട്ടാണ് സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെട്ടത്. മഹാരാഷ്ട്ര സർക്കാർ മറാത്ത സംവരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ ദേശീയ കമ്മിഷന്റെ ഭരണഘടനാ പദവി സുപ്രീംകോടതി അംഗീകരിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ കമ്മിഷനും വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് രാഷ്ട്രപതിയുമാണെന്ന വാദമാണ് കോടതി ശരിവെച്ചത്. മേയ് അഞ്ചിന് പുറപ്പെടുവിച്ച ഈ വിധിക്കെതിരേ കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതോടെയാണ് ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര പരിഗണനയിൽ വന്നത്.
Discussion about this post