തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത സിക്ക വൈറസിനെതിരെ എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍ കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നാണ് നിര്‍ദേശം. ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ തല ചെറുതായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക്ക മൂലം ഉണ്ടാകാറുണ്ട്.
ഇന്നലെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ 13 പേര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടിയവര്‍ക്ക് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഈ അസുഖങ്ങളല്ലെന്ന് വ്യക്തമായതോടെയാണ് സ്രവ സാംപിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കയച്ചത്.
ഫ്ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ലാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ്. ഡെങ്കി, ചിക്കുൻ ഗുനിയ വൈറസുകൾ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. സിക്ക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് , പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിച്ചു. 2015ല്‍ ബ്രസീലില്‍ പടര്‍ന്ന രോഗം തൊട്ടടുത്ത വര്‍ഷം നടന്ന റിയോ ഒളിമ്ബിക്‌സിന് ഭീഷണിയായതോടെയാണ് ലോക രാജ്യങ്ങളുടെ ശ്രദ്ധയില്‍ വരുന്നത്.
2017ലാണ് ഇന്ത്യയില്‍ ആദ്യമായി അഹമ്മദാബാദില്‍ സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്‌തത്. പകല്‍ സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്ക രോഗവാഹകര്‍. രക്തദാനം, ലൈംഗിക ബന്ധം എന്നിവ വഴിയും ഈ രോഗം പകരാം. എന്നാല്‍ ഇത് മരണകാരണമായ രോഗമല്ല. മരുന്നില്ലാത്ത അസുഖത്തിന് കൊതുകു കടിയേല്‍ക്കാതെ നോക്കുകയാണ് പ്രതിരോധ മാര്‍ഗം.
പനി, ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.
രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
പ്രതിരോധ മാർഗങ്ങൾ : –
1. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം.
2. ഗര്‍ഭിണികള്‍, ഗര്‍ഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക.
3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം.
4. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മാത്രമല്ല ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.
Discussion about this post