ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡന കൊലപാതകം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു. വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുവദനീയമാണോയെന്ന് ചോദിച്ച അദ്ദേഹം ഇതിനുപിന്നില്‍ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പണ്ട് കലുങ്കിന്റെ പുറത്തിരിക്കുന്ന നാട്ടിന്‍പുറത്തുകാരുണ്ടായിരുന്നു. ചിലപ്പോള്‍ ബീഡിവലിക്കും, ചിലപ്പോള്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരു ഗ്ലാസെടുത്ത് അടിക്കും. അവര്‍ ആരേയും കടന്നുപിടിച്ചിരുന്നില്ല. അങ്ങനത്തെ കഥയൊക്കെ വളരെ വിരളമായിരുന്നു അന്ന്. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാന്‍വയ്യാതായി പോയി. പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയി.
നിയമമുണ്ടെങ്കിലും അതിന്റെ നിര്‍വ്വഹണത്തില്‍ നമ്മള്‍ ലാഞ്ഛന കാട്ടുന്നു. കേരളത്തിന് മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ ക്ഷതമാണ് ഏല്‍പ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്‌ടവും വേദനയുമാണെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഇത് ക്ഷതമാണുണ്ടാക്കിയിരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും ജീവിക്കുന്ന പൗരന്മാര്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ കരുതല്‍ വേണം. ഒരു അപരിചിതന്‍ കടന്നുവന്നാല്‍ അയാള്‍ എവിടെ, എന്തിന് വന്നു എന്ന നിരീക്ഷണത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നേ മതിയാകു.” സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.
Discussion about this post