ഹവാന: വാക്സിൻ ക്ഷാമം അതിരൂക്ഷമായ ക്യൂബയിൽ ഹവാന മുതൽ സാന്റിയാഗോ വരെ ശക്തമായ പ്രതിഷേധം. ഞായറാഴ്ച ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി ക്യൂബൻ തെരുവിലേക്കിറങ്ങിയത്. “ഡയസ്-കാനൽ പടിയിറങ്ങുക” എന്ന മുദ്രാവാക്യം ക്യൂബയിലുടനീളം ആഞ്ഞടിക്കുകയാണ്. സോഷ്യൽമീഡിയയിലും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ പ്രചരിക്കാൻ തുടങ്ങി.
ഇത്തവണ ക്യൂബയിൽ കൊറോണ രോഗവ്യാപനത്തിലും, മരണത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൊറോണ വാക്സിൻ പ്രതിരോധ കുത്തിവയ്പ്പുകൾ വേഗത്തിലാകാത്തത് സർക്കാർ അവഗണനയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളിലും പ്രതിഷേധക്കാർ നിരാശ പ്രകടിപ്പിച്ചു.“സ്വാതന്ത്ര്യം” എന്നാണ് പ്രതിഷേധക്കാർ ആക്രോശിച്ചത്. കനത്ത പോലീസ് നിയന്ത്രണത്തിനിടെ ആയിരുന്നു ആയിരക്കണക്കിന് ആളുകൾ ഹവാന നഗരത്തിലും കടൽത്തീരത്തും ഒത്തുകൂടിയത് എന്നതും ശ്രദ്ധേയമാണ്. പ്രതിഷേധത്തിനിടെ കുറച്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഹവാനയുടെ അതിർത്തിയിലുള്ള ആർട്ടെമിസ പ്രവിശ്യയിലെ സാൻ അന്റോണിയോ ഡി ലോസ് ബാനോസ് മുനിസിപ്പാലിറ്റിയിൽ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി.
പ്രതിഷേധ പ്രകടനത്തെ നേരിടാൻ സർവ്വായുധരായാണ് സേന നിലയുറപ്പിച്ചത്. പ്രതിഷേധക്കാർക്കു നേരെ പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ സർക്കാരിൻറെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായാൽ നേരിടാനാണ് പ്രതിഷേധക്കാർക്ക് നേതാക്കൾ നൽകിയ നിർദ്ദേശം.
അതേസമയം, അശാന്തിക്ക് കാരണം അമേരിക്കയാണെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ പറയുന്നത്. ”പ്രതിഷേധക്കാർ ആത്മാർത്ഥതയുള്ളവരാണ്. എന്നാൽ യുഎസ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ അവർ കൂലിപ്പടയാളികളായി. കൂടുതൽ പ്രകോപനങ്ങൾ അനുവദിക്കില്ല”. കാനൽ മുന്നറിയിപ്പ് നൽകി .
Discussion about this post