കൊച്ചി: വയനാട് കണിയാമ്പറ്റ സ്വദേശി ഗണേഷിന്റെയും മിനിയുടെയും മകൾ ആറു വയസുകാരി അഞ്ജലി മരിച്ച സംഭവത്തില്‍ 18 വർഷങ്ങൾക്ക് ശേഷം അനുകൂല
വിധിയുമായി ഹൈക്കോടതി. 2003 ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് മൂലം കുട്ടി മരണമടഞ്ഞത്. ഡോക്ടറുടെ അശ്രദ്ധയുടെ മാത്രമല്ല മെഡിക്കല്‍ കൊള്ളയുടെയും ഇരയാണ് അഞ്ജലിയെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ സുപ്രധാനവിധി.
1998 ഡിസംബറിലാണ് വയനാട് കണിയാമ്പറ്റ സ്വദേശി ഗണേഷ് ബാബുവിന്റെയും മിനിയുടെയും മകൾ അഞ്ജലിയെ രക്താർബുദത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചത്. മൂന്നുവർഷത്തെ ചികില്‍ത്സയ്ക്കു ശേഷം രോഗം ഭേദമായതായി ഡോക്ടർ പി.എം. കുട്ടി രക്ഷിതാക്കളെ അറിയിച്ചു. എന്നാൽ 2002ൽ കുഞ്ഞിന് തലവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ഡോക്ടറെ വീണ്ടും സമീപിച്ചപ്പോൾ, ചോദിക്കാതെ സ്കാൻ ചെയ്തതിന് ശകാരിക്കുകയും സ്വന്തം ലാബിൽ നിന്ന് വീണ്ടും സ്കാൻ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു.
നിരന്തരമുണ്ടായ ചികില്‍സാ പിഴവിനെ തുടർന്ന് 2003 സെപ്റ്റംബറിൽ കുഞ്ഞ് മരിച്ചു. 2008ൽ വിശദമായി ഈ കേസ് പരിശോധിച്ച മനുഷ്യാവകാശ കമ്മിഷൻ ഡോക്ടറുടെ പ്രാക്ടീസ് നിര്‍ത്തിവയ്ക്കാനും കുടുംബത്തിന് ഒന്നേമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. ഇതിനെതിരെ ഡോക്ടര്‍ പി.എം. കുട്ടി നൽകിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കഴിഞ്ഞദിവസം ഹൈക്കോടതിയുടെ സുപ്രധാന വിധി.
മനുഷ്യത്വത്തിനോ മെഡിക്കൽ എത്തിക്സിനോ സാമ്പത്തിക താൽപ്പര്യങ്ങൾക്കപ്പുറം വില കൽപ്പിക്കാത്തവർക്കെതിരായ നിയമപോരാട്ടം വൈകിയാണെങ്കിലും ജയിച്ചതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം.
Discussion about this post