കൊല്‍ക്കത്ത: ബംഗ്ളാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാഅത്ത ഉല് മുജാഹിദ്ദീന്‍ ബംഗ്ളാദേശ്(ജെഎംബി)യുടെ മൂന്ന് പ്രവര്‍ത്തകര്‍ കൊൽക്കത്തയിൽ പിടിയിലായി. കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം ആണ് ഇവരെ പിടികൂടിയത്.
നജിഉര് റഹ്മാന്, റബിഉള്‍ ഇസ്ളാം, സബീര്‍ എന്നിവരാണ് അറസ്റ്റിലായ ഭീകരര്‍ ഇവരെ പതിനാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കൊല്‍ക്കത്തയിലെ ഹരിദേവ്പൂരില്‍ പകല്‍ പഴക്കച്ചവടക്കാരായും കൊതുക് വല വില്പന നടത്തിയുമാണ് മൂവരും കഴിഞ്ഞിരുന്നത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കായുളള അന്വേഷണം കൊല്‍ക്കത്ത പൊലീസ് ഊര്‍ജിതമാക്കി. ഈ വര്‍ഷമാദ്യമാണ് ഇവര്‍ കൊല്‍ക്കത്തയിലെത്തിയതെന്നാണ് വിവരം. മാത്രമല്ല പത്തോളം പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുഴഞ്ഞുകയറിയെന്ന ഞെട്ടിക്കുന്ന വിവരവും ഇവരില്‍ നിന്ന് പ്രത്യേക ദൗത്യ സംഘത്തിന് ലഭിച്ചു. ഇതോടെ പതിനഞ്ചോളം ജെഎംബി പ്രവര്‍ത്തകരാണ് രാജ്യത്ത് നുഴഞ്ഞുകയറിയിരിക്കുന്നതെന്നാണ് വിവരം.
ജമ്മു കാശ്മീരിലേക്കും ബീഹാറിലേക്കും ഒഡീഷയിലേക്കും നുഴഞ്ഞു കയറിയവര്‍ പോയതായാണ് സംശയം. മുതിര്‍ന്ന ജമാഅത്ത ഉല് മുജാഹിദ്ദീന്‍ ബംഗ്ളാദേശ് നേതാവ് അല്‍ അമീന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ഭീകരര്‍ ഇന്ത്യയിലെത്തിയതെന്നാണ് വിവരം.
അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബംഗ്ളാദേശ് പൊലീസുമായി കൊല്‍ക്കത്ത പൊലീസ് ആശയവിനിമയം നടത്തി.
ബംഗ്ലാദേശിലെ ധാക്കയില്‍ 17 വിദേശികളുള്‍പ്പടെ 22 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദികളാണ് ജമാഅത്ത ഉല് മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന ഭീകര സംഘടന. ഇവര്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് 2019-ല്‍ എന്‍ഐഎ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post