ഈ വർഷത്തെ മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ കുക്കിങ് ഗെയിം ഷോയില്‍ വിജയിയായത് ഇന്ത്യന്‍ വംശജനായ ജസ്റ്റിന്‍ നാരായണ്‍ . 2,50,000 ഡോളര്‍(1.86 കോടി രൂപ)യാണ് ഇരുപത്തേഴുകാരനായ ജസ്റ്റിന്‍ നാരായണിന് പാരിതോഷികമായി ലഭിച്ചത്, ഒപ്പം നിരവധി മത്സരാര്‍ഥികള്‍ സ്വപ്‌നം കാണുന്ന ‘മാസ്റ്റര്‍ ഷെഫ്’ ട്രോഫിയും. പീറ്റ് കാംബെല്ലും കിശ്വര്‍ ചൗധരിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇവര്‍ക്ക് യഥാക്രമം 30,000 ഡോളറും 20,000 ഡോളറും സമ്മാനത്തുകയായി ലഭിച്ചു. 2019 ല്‍ ആരംഭിച്ച ഷോയുടെ പതിമൂന്നാമത്തെ സീസണാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
ബ്രിട്ടീഷ് മാസ്റ്റര്‍ ഷെഫ് ടെലിവിഷന്‍ ഷോയ്ക്ക് സമാനമായി ആരംഭിച്ച ‘മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ’ ഓസ്‌ട്രേലിയന്‍ ചാനലായ നെറ്റ് വര്‍ക്ക് 10 ലാണ് സംപ്രേക്ഷണം ചെയ്യുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ പാചക വൈദഗ്ധ്യവും പാചകപരീക്ഷണങ്ങളുമായി പരിപാടിയില്‍ മാറ്റുരയ്ക്കാനെത്താറുണ്ട്.
”തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണ് ‘മാസ്റ്റര്‍ ഷെഫ്’ സ്വപ്‌നതുല്യമായ ഒരു നേട്ടമാണിത്. അത് യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിയാന്‍ തനിക്ക് കുറച്ച് സമയം ആവശ്യമാണ്” ജസ്റ്റിന്‍ പ്രതികരിച്ചു. കൂടാതെ വിധികര്‍ത്താക്കള്‍ക്കും ഫൈനലില്‍ ഒപ്പം മത്സരിച്ച പീറ്റിനും കിശ്വവറിനും ജസ്റ്റിന്‍ നന്ദിയറിയിക്കുകയും ചെയ്തു. ‘നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ കണ്ടെത്തൂ, നിങ്ങള്‍ സ്വയം പിന്തുണയ്ക്കൂ, നന്നായി പരിശ്രമിക്കൂ, നിങ്ങള്‍ക്ക് നിങ്ങളെ തന്നെ അദ്ഭുതപ്പെടുത്താനാവും’. വിജയിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജസ്റ്റിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. .
ഷോയുടെ ഭാഗമാകാന്‍ സാധിച്ചതിലും ഒന്നാം സ്ഥാനത്തെത്തിയതിലും അതീവ സന്തോഷമുണ്ടെന്ന് ജസ്റ്റിന്‍ നാരായണ്‍ പ്രതികരിച്ചു. ഫിജിയന്‍-ഇന്ത്യന്‍ വംശജരാണ് ജസ്റ്റിന്‍ നാരായണിന്റെ മാതാപിതാക്കള്‍. പാചകത്തില്‍ അതീവ തത്പരനായ ജസ്റ്റിന്‍ ഇന്ത്യന്‍ ചിക്കന്‍ കറി, പിക്കിള്‍ സാലഡ്, ഇന്ത്യന്‍ ചിക്കന്‍ ടക്കോസ്, ചാര്‍ക്കോള്‍ ചിക്കന്‍ വിത്ത് ടൗം, ഫ്‌ളാറ്റ് ബ്രെഡ് തുടങ്ങി വിവിധ ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കിയാണ് വിധികര്‍ത്താക്കളെയും പ്രേക്ഷകരേയും കയ്യിലെടുത്തത്.
രണ്ട് ദിവസങ്ങളിലായാണ് മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയയുടെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ആദ്യ ദിവസത്തില്‍ 60 ല്‍ 53 പോയിന്റ് നേടി പീറ്റാണ് മുന്നിട്ട് നിന്നത്. തൊട്ടു പിന്നില്‍ 51 പോയിന്റ് നേടി കിശ്വറും. 50 പോയിന്റ് നേടിയ ജസ്റ്റിന്‍ മൂന്നാം സ്ഥാനത്തായിരുന്നു. അവസാനവട്ട മത്സരത്തില്‍ ആദ്യ വിഭവത്തില്‍ 32 പോയിന്റ് നേടി കിശ്വര്‍ തന്റെ സ്‌കോര്‍ 83 ആക്കി. പീറ്റ് സ്‌കോര്‍ തന്റെ 89 ല്‍ എത്തിച്ചു. 40 ല്‍ 40 നേടി ജസ്റ്റിന്‍ 90 പോയിന്റ് നേടി. ഡെസേര്‍ട്ട് വിഭാഗത്തിന്റെ ഫലം കൂടി വന്നപ്പോള്‍ ക്വിശ്വര്‍ 114 പോയിന്റും പീറ്റ് 124 പോയിന്‍ഉം നേടി. 35 പോയിന്റ് നേടിയ ജസ്റ്റിന്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ വിജയം നേടി.
Discussion about this post