തിരുവനന്തപുരം: “മനസിലാക്കി കളിച്ചാൽ മതി ” എന്ന പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ, മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
വ്യാപാരികൾക്കൊപ്പം കോൺഗ്രസ് നിൽക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. ”അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എന്ന പഴമൊഴി ശരിവക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാട്. കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്. കോൺഗ്രസ് കച്ചവട സമൂഹത്തിനോടൊപ്പമാണ്. അടപ്പിക്കാൻ ശ്രമിച്ചാൽ അവർക്കൊപ്പം നിൽക്കും.’ സുധാകരൻ പറഞ്ഞു. നിയന്ത്രണങ്ങൾ മയപ്പെടുത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ടിപിആർ ഉയരുന്നത് സർക്കാർ ആസൂത്രണത്തിലെ വീഴ്ചയാണെന്നും സുധാകരൻ കുറ്റപ്പെടുത്തുന്നു. ഡൽഹിയിലും തമിഴ്നാട്ടിലും ഇത്രയും നിയന്ത്രണങ്ങൾ ഇപ്പോഴില്ലെന്നും ഇവിടുത്തേക്കാൾ സ്ഥിതി മെച്ചമാണെന്നുമാണ് സുധാകരൻ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രിയെ കണ്ടപ്പോൾ വാക്സീൻ ക്ഷാമത്തെ കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ലെന്നും വരുമാനം കിട്ടുന്ന പദ്ധതികളെ കുറിച്ച് മാത്രമാണ് ചർച്ച നടത്തിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കേരളത്തിലെ വ്യാപാരികളുടെ വിഷമം മനസിലാക്കാതെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് വിലപ്പോവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. പൊലീസിനെ ഉപയോഗിച്ച് വ്യാപാരികളെ നേരിടാനാണ് ഉദ്ദേശമെങ്കിൽ നടക്കില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
കോവിഡ് മാനദണ്ഡം പാലിച്ച് ക്രമീകരണം വരുത്തണമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണം വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കടതുറക്കല്‍ സമരത്തിനില്ലെന്നും വി.കെ.സി.മമ്മദ്കോയ പറഞ്ഞു.
Discussion about this post