ഒരു മനുഷ്യായുസ്സില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് കൊടുമുടിയോളം വളരുക. മരണാനന്തരവും ആ പ്രശസ്തിക്ക് ഒരു കോട്ടവും തട്ടാതിരിക്കുക. അത് മൈക്കള്‍ ജാക്സൺ എന്ന പ്രതിഭയ്ക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്.
വീട്ടിലെ പഴയ ഫ്രിഡ്ജ് പുറപ്പെടുവിക്കുന്ന കടകകട ശബ്ദത്തിനൊത്ത് ചുവടുവയ്ക്കുന്ന കുരുന്നു പയ്യനിൽ നിന്ന് ആദ്യം സഹോദരങ്ങള്‍ക്കൊപ്പം സംഗീതത്തില്‍ തരംഗം തീര്‍ത്ത മാസ്റ്ററായി മൈക്കിൾ മാറി. അവിടെ നിന്നും മൈക്കിള്‍ ജാക്‌സണെന്ന ഇതിഹാസ പോപ്പ് താരമായി മാറി. വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ ജനങ്ങള്‍ അവന്റെ ആരാധകരായി മാറി. മൈക്കിള്‍ ജാക്‌സണ്‍ ജീവിക്കുന്ന ഇതിഹാസം തന്നെയായി. ഗിന്നസ് ബുക്കില്‍ മൈക്കള്‍ ജാക്സണെ രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്.
പ്രശ്‌സ്തിക്കൊപ്പം വിവാദങ്ങളും ജാക്‌സണെ വിടാതെ പിന്തുടര്‍ന്നു. ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍… ആരെയും തകര്‍ക്കുന്ന ആരോപണങ്ങള്‍. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളും ത്വക്‌രോഗത്തിന്റെ പ്രശ്‌നങ്ങളും. ദുരന്തമായി കലാശിച്ച രണ്ടു വിവാഹങ്ങള്‍. ഒടുവില്‍ അമ്പതാം വയസ്സില്‍ പ്രശസ്തിയുടെയും പ്രതിസന്ധികളുടെയും നടുവില്‍ തനിക്ക് മാത്രം സ്വന്തമായ ഒരു ഇടം അവശേഷിപ്പിച്ച് ജാക്‌സണ്‍ കടന്നു പോയി.
1958 ഓഗസ്റ്റ് 29 ന് എട്ടാമത്തെ കുട്ടിയായി ജനിച്ച മൈക്കള്‍, കര്‍ക്കശക്കാരനായ അച്ഛൻ ജോസഫിൻറ്റെ മുന്‍കൈയില്‍ സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ ‘ദ ജാക്സൺ 5’ എന്ന ബാന്‍റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. ട്രൂപ്പിലെ ഏറ്റവും ഇളയവനായിട്ടും പാട്ടുകൊണ്ടും ദ്രുത ചലനങ്ങള്‍ കൊണ്ടും ആളുകളുടെ കയ്യടി നേടിയത് കൊച്ചു മൈക്കിളാണ്. മൈക്കിളിന്റെ പ്രകനം കണ്ടവര്‍ അന്നേ ഭാവി താരത്തെ തിരിച്ചറിഞ്ഞു.
1971 മുതൽ മൈക്കല്‍ ജാക്സണ്‍ ഒറ്റക്ക് പാടാൻ തുടങ്ങി. 1970 -കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി. സ്വന്തമായി ഒരു പാത വെട്ടിത്തുറക്കാന്‍ അവന്‍ ആഗ്രഹിച്ചു. ഇതിനിടെ ജാ്ക്‌സണ്‍ ഫൈവ്, ജാക്‌സണ്‍സ് എന്നു പേരുമാറ്റിയിരുന്നു.
മൈക്കിള്‍ ജാക്സണ്‍ന്‍റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി, വർണ്ണ വിവേചനത്തിന്‍റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന എംടിവി ചാനലിന്‍റെ വളർച്ചയ്ക്കും കാരണമായി. പതുക്കെ അദ്ദേഹം സംഗീത വ്യവസായത്തിലെ മുഖ്യകണ്ണിയായി മാറി.
1987 ല്‍ ഇറങ്ങിയ ‘ബാഡിലെ ‘ ഡര്‍ട്ടി ഡയാനയും ബാഡുമടക്കം അഞ്ചു ഗാനങ്ങള്‍ ഒരു പോലെ ഹിറ്റായപ്പോള്‍ മൈക്കള്‍ പ്രശസ്തിയുടെ പരകോടിയിലെത്തി. പോപ്പിന്‍റെയും റോക്ക് ആൻഡ് റോളിന്‍റെയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും ആവസാനത്തെയും വ്യക്തി മൈക്കള്‍ ജാക്സനാണ്.
ഇതിനിടയിലാണ് ബാലപീഡനത്തിന് മൈക്കിളിനെതിരെ കേസ് വരുന്നത്. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജാക്‌സണ്‍ അവരെ സഹായിക്കുകയും ചെയ്തിരുന്നു. പരിചയപ്പെടുന്ന ആരെയും വിശ്വസിക്കും. അവരെ അങ്ങേയറ്റം സ്‌നേഹിക്കും. ആരോപണം കേട്ടപ്പോള്‍ താന്‍ തകര്‍ന്നു പോയി എന്നാണ് ഇതെക്കുറിച്ച് മൈക്കള്‍ പ്രതികരിച്ചത്. ഇത്തരം ആരോപണങ്ങള്‍ക്കൊന്നും അദ്ദേഹത്തിന്റെ പ്രശസ്തിയെ ഉലയ്ക്കാനായില്ല. ‘മൈക്കള്‍ ഐ ആം വിത്ത് യൂ’ എന്ന പ്ലക്കാര്‍ഡുകളുമുയര്‍ത്തി ആരാധകര്‍ ഇഷ്ടഗായകനൊപ്പം നിന്നു. ഒടുവില്‍ മൈക്കളിനെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവു വന്നു .
മൈക്കിള്‍ മയക്കുമരുന്നു ഉപയോഗിക്കുമായിരുന്നുവെന്ന ആരോപണവും അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ നിഷേധിക്കുന്നുണ്ട് . ഞാന്‍ ജീവിതത്തില്‍ ഒരുപാട് പേരെ കണ്ടു. എന്നാല്‍ യഥാര്‍ത്ഥ സുഹൃത്തുക്കളെ വിരലിലെണ്ണാം.” ജാക്സണ്‍ തന്നെ ഒരിക്കല്‍ പറഞ്ഞു.
മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിച്ചിട്ടുള്ള ജാക്സൺ 50 കോടി ഡോളർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് ബുക്കിലെത്തിച്ചു.
എക്കാലത്തെയും മികച്ച പോപ്പ് താരമായ ജാക്സന്റെ 75 കോടി റിക്കോർഡുകളാണു വിറ്റഴിഞ്ഞത്. മറ്റൊരു ഗായകനും നേടാനാകാത്ത 13 ഗ്രാമി അവാർഡ് റെക്കോർഡുമുണ്ട്. മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന പേരും മൈക്കൽ ജാക്സണ് സ്വന്തം.
അദ്ദേഹത്തിന്‍റെ അവസാനനാളുകള്‍ മൂന്നുമക്കള്‍ക്കൊപ്പം മാത്രമായിരുന്നു. അവര്‍ക്ക് ജാക്സണ്‍ അങ്ങേയറ്റം സ്നേഹവും കരുതലുമുള്ള അച്ഛനായിരുന്നു. 2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. തുടർന്ന് ലോസ് ഏഞ്ചൽസ് കോടതി ജാക്‌സണ്‍ന്‍റെ മരണം നരഹത്യയാണെന്ന് വിധിക്കുകയും സ്വകാര്യ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേക്കെതിരായി മനഃപൂർവമല്ലാത്ത നരഹത്യക്കെതിരായി ശിക്ഷിക്കുകയും ചെയ്തു
പാട്ടിൻറേയും ഡാൻസിൻറെയും അരങ്ങിൽ മൈക്കൽ ജാക്സൻ ഇന്നും മാതൃകയാണ്. അതുകൊണ്ടാവാം, ജാക്സനെ പോലെ നൃത്തം ചെയ്യാൻ ഇന്നും കുട്ടികൾ കൊതിക്കുന്നതും.
Discussion about this post